Monday, February 4, 2008

ഒറ്റ നാനോ മത്തി!

സംഗതി അതുതന്നെ, നിങ്ങളുദ്ദേശിച്ച നാനോതന്നെ, അതേ... ടാറ്റയുടെ, ഈയിടെ രത്തന്‍ ടാറ്റ അഭിമാനപൂര്‍വ്വം അവതരിപ്പിച്ച ആ ചെറുകാറിന്റെ കാര്യം തന്നെയാണ്‌ പറഞ്ഞുവരുന്നത്‌. നാനോയും മത്തിയുമായി എന്തുബന്ധം? പറയാം.രത്തന്‍ ടാറ്റ സ്വപനം കാണുന്നതുപോലെ നാനോ ഒരു വിപ്ലവം തന്നെ തീര്‍ക്കുന്ന കാര്യത്തെക്കുറിച്ച്‌ ഓര്‍ത്തോര്‍ത്ത്‌ ഒന്നുരണ്ടാഴ്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉള്‍പുളകത്തിന്‌ ഒരല്‍പം ശമനം കണ്ടുതുടങ്ങിയപ്പോഴാണ്‌, ജോലി സംബന്ധമായ ആവശ്യത്തിന്‌ ബാംഗളൂരിലെത്തിയ ഉറ്റ സുഹൃത്തുമായി, ഉച്ചയൂണ്‌ കഴിഞ്ഞങ്ങനെ വെടിപറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവന്‍പറഞ്ഞാണറിഞ്ഞത്‌,
ബാംഗളൂരില്‍ ജനുവരി ഒന്നാം തിയതി മുതല്‍ ഓട്ടോ ചാര്‍ജ്ജ്‌ കൂടിയതും, മിനിമം 12 ആയിരുന്നത്‌ 14 ആയെന്നുമൊക്കെ. അവന്‍ ജൊലിചെയ്യുന്നത്‌ മംഗലാപുരത്താണ്‌, ജോലിയുടെ ഭാഗമായി കര്‍ണാടക മുഴുവനും പലപ്പോഴും യാത്ര ചെയ്യേണ്ടി വരുന്ന അവന്‍ മംഗലാപുരത്തെ മര്യാദരാമന്മാരായ ഓട്ടോക്കാരേക്കുറിച്ചും, ബാംഗളൂരിലെ മീറ്ററില്‍ തട്ടിപ്പു നടത്തുന്നവരെക്കുറിച്ചും, ഗുല്‍ബര്‍ഗയിലെയും ബല്‍ഗാമിലേയും മറ്റു ഉത്തര കന്നഡ ജില്ലകളിലെ രസകരമായ ഓരോ ഓട്ടോ യാത്രകളെക്കുറിച്ചും, മൂന്നുരൂപ വീതം ഷെയര്‍ ചെയ്ത്‌ ആളെകയറ്റുന്ന ഷെയറിംഗ്‌ ഓട്ടോ സര്‍വീസ്‌ വിശേഷങ്ങള്‍ മുതല്‍ പലതും.പെട്രോളിന്‌ വില കൂടുമ്പോള്‍ ഇനിയും ഒരു പക്ഷേ ഓട്ടോ/ടാക്സി ചാര്‍ജ്‌ കൂടിയേക്കുമെന്നും, അക്കൂട്ടത്തിലാണ്‌ 75000 മുതല്‍ ഒരു
ലക്ഷം രൂപ വിലവരുന്ന ഓട്ടോയ്ക്ക്‌ പകരം നാനോ ആ സ്ഥാനം കൈയ്യടക്കിയലെങ്ങനെയിരിക്കുമെന്ന ചിന്ത ഞാനും പങ്കുവെച്ചത്‌.


ഇനി നാനോയുടെ ഡീസല്‍ വേര്‍ഷന്‍ ഇറങ്ങുമ്പോഴേക്കും അത്‌ ഒരു പക്ഷേ ഓട്ടോയേക്കാള്‍ ലാഭകരവുമായേക്കാമെന്നും ഞാന്‍പറഞ്ഞപ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ട്രെയിനോ, ഫ്ലൈറ്റോ പിടിക്കേണ്ടിവരുന്ന അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ 'നിനക്കറിയാമോ ഓട്ടോയ്ക്കാണെങ്കില്‍ എതിലേക്കൂടെ വേണമെങ്കിലും പോകാം, മുന്നില്‍ ഒറ്റ വീല്‍ തിരിയാനുള്ള ഇടം കിട്ടിയാല്‍ മതി, നാനോ എത്ര ചെറുതായാലും നാലുവീലിന്റെ അസൗകര്യം ഉണ്ടാകും, അതുകൊണ്ടുതന്നെ പൊന്നുമോനേ ഓട്ടോ ഇവിടെയുണ്ടാകും' എന്ന് അവന്‍ അവന്റെ ആഗ്രഹം പങ്കുവെച്ചു. പിന്നെ ഇങ്ങനെ തുടര്‍ന്നു 'ഡാ, പിന്നേ മടിവാളേന്ന് മെജസ്റ്റിക്‌ വരെ ഒരിക്കലും 30 മിനിട്ടിനുള്ളില്‍ എത്തില്ല, എനിക്ക്‌ ട്രെയിന്‍ കിട്ടില്ല എന്ന കണ്ടീഷനില്‍ ഞാന്‍ ഓട്ടോ വിളിച്ച്‌ 65 രൂപയുടെ സ്ഥാനത്ത്‌ നൂറുരൂപ തരാം, എന്നെ അരമണിക്കൂറിനുള്ളില്‍ മെജസ്റ്റിക്കില്‍ എത്തിക്കാമോ എന്ന് ചോദിച്ചപ്പോള്‍, ഇന്നുവരെ കണിട്ടില്ലാത്ത ഊടുവഴികളിലൂടെ ഒന്നോ രണ്ടോ സിഗലുകള്‍ മാത്രം പാസ്ചെയ്ത്‌ എന്നെ അയാള്‍ 25 മിനിട്ടുകൊണ്ട്‌ മെജസ്റ്റിക്‌ റെയില്‍വേസ്റ്റേഷനില്‍ എത്തിച്ചു!'
നീയെന്നെ ബൈക്കില്‍ കൊണ്ടുപോയാല്‍ പോലും ചിലപ്പോള്‍ എത്തില്ലായിരുന്നു, എന്നിങ്ങനെ അദ്ദേഹത്തിന്റെ ഓട്ടോ പുരാണം തുടര്‍ന്നപ്പോഴാണ്‌ ഞാനും എന്റെ തര്‍ക്കം തുടര്‍ന്നത്‌.

അവന്‍ പറഞ്ഞതൊക്കെയും കാര്യമാണെന്നു തോന്നിയിരുന്നെങ്കിലും, വെറുതേ തര്‍ക്കിക്കാന്‍ വേണ്ടി പറഞ്ഞുതുടങ്ങി നാനോ പുരണം. അവനും വിട്ടില്ല. 'ഡാ നീയൊന്നാലോചിച്ച്‌നോക്കിയേ, നീപറയുന്നതുപോലെ കുറേകൊല്ലത്തിനുമുന്‍പിത്‌ സംഭവിച്ചിരുന്നെങ്കില്‍ എന്തായിരുന്നു അവസ്ഥയെന്നറിയാമോ?

' എന്താ? എനിക്കറിയില്ല' ഞാന്‍ പറഞ്ഞു. 'ഡാ, രജനിയുടെ ബാഷയിലെ പാട്ടു തന്നെ "ഞാന്‍ നാനോക്കാരന്‍, നാനോക്കാരന്‍, നാലുവീലു വണ്ടിക്കാരന്‍, നാലും തെരിഞ്ഞ റൂട്ടുക്കാരന്‍..." എന്നിങ്ങനെ പോയേനേ, അറിയുമോ നിനക്ക്‌!' അവനെന്നെ വിടാന്‍ ഭാവമില്ലായിരുന്നു.

'എഡാ, അങ്ങനെ പല പുരോഗതിയും നാട്ടിലുണ്ടാകും, അതിനെതിരേ പുറം തിരിഞ്ഞ്‌ നിന്നിട്ട്‌ കാര്യമില്ല, പണ്ട്‌ ട്രാക്‍റ്റര്‍ പാടത്തിറക്കില്ലെന്ന് പറഞ്ഞ്‌ കൊടിപിടിച്ചിട്ടുണ്ട്‌ നമ്മുടെ നാട്ടില്‍. കമ്പ്യൂട്ടര്‍ വന്നാല്‍ ആളുകളുടെ ജോലി പോകും എന്നും കേട്ടിരുന്നില്ലേ? എന്നിട്ടെന്തായി? പണ്ട്‌ തലച്ചുമടായിട്ടായിരുന്നു മീന്‍ വിറ്റിരുന്നതെങ്കില്‍കില്‍ പിന്നെ അത്‌ സൈക്കിളിലും, പിന്നെ എം.80 യിലും,പിന്നെ ബോക്സറിലും, ഇപ്പോഴത്‌ പള്‍സറിലുമായില്ലേ? നാളെയത്‌ എന്തുകൊണ്ട്‌ നാനോയിലായിക്കൂടാ?' ഞാനും വിട്ടില്ല.

അവന്‍ പറഞ്ഞുതുടങ്ങി 'മോനേ ഷാനവാസേ, നിനക്കറിയാമോ നല്ല ഒന്നാതരം വണ്ടിയായിരുന്നു ബജാജ്‌ എം.80 , ഞാന്‍ വണ്ടിയോടിക്കാന്‍ പഠിച്ചതുപോലും അതിലാ, ഒരുപാട്‌ വണ്ടിയിറങ്ങിക്കഴിഞ്ഞ്‌ ഇപ്പോള്‍ കേരളത്തില്‍ ഒറ്റയൊരു വണ്ടിപോലും അതുവില്‍ക്കുന്നില്ല, എന്താകാരണമെന്നറിയാമോ? അതിന്റെ പേര്‌ എം.80 എന്നല്ല 'മീങ്കേറ്റി' എന്നായതുകൊണ്ടാണ്‌, ആവണ്ടിയുടെ പേരുപോലും അവന്മാര്‍ നശിപ്പിച്ചു! അതുപോലെ നീ പറയുന്നതുപോലെങ്ങാനും സംഭവിച്ചാല്‍ നാനോയുടെ പേരു മാറി വല്ല 'മീനോ' എന്നാകും, പിന്നെ ടാറ്റ ഒരുലക്ഷം പോയിട്ട്‌ വെറുതേ കൊടുക്കാമെന്നു പറഞ്ഞാല്‍ പോലും ആരും ആവണ്ടിയെടുക്കില്ല നിനക്കറിയാമോ?'

എനിക്ക്‌ ചിരിവന്നുവെങ്കിലും ഗൗരവത്തില്‍ ഞാന്‍ പറഞ്ഞു, അതിനെതാ കുഴപ്പം, മീന്‍വില്‍പനക്കാര്‍, പാലു കച്ചവടക്കാര്‍, പച്ചക്കറി, ഫ്രൂട്ട്സ്‌ കച്ചവടക്കാര്‍ക്കെല്ലാം ഒരനുഗ്രഹമായിരിക്കും നാനോ' !

'അതെങ്ങനെ? ' അവന്‍ ചൊദിച്ചു. 'എഡാ, നാനോയ്ക്ക്‌ ബൂട്ട്‌ മുന്നിലല്ലേ? അതിനാല്‍ ഇത്തരം സാധങ്ങള്‍ ഒക്കെ കയറ്റാന്‍ എളുപ്പമല്ലേ? ഡ്രൈവര്‍ക്ക്‌ തന്നെ കൈകാര്യംചെയ്യാം, അതായത്‌ മുന്നിലെ ബൂട്ടിന്റെ മുകളിലെ ബോണറ്റ്‌ അങ്ങ അഴിച്ചുമാറ്റി (എം.80യിലെ, പിറകിലെ സീറ്റ്‌ മാറ്റിയതുപോലെ)പകരം അവിടെ മീന്‍ ബോക്സു വെച്ച്‌ മീന്‍ നിറച്ചാല്‍(ബോക്സ്‌ പോലും വേണ്ട, ഡയറക്റ്റ്‌ ബൂട്ടിലിടാം) മീന്‍ കച്ചവടം ഉഷാറാക്കാം. വേണ്ടിടത്ത്‌ നിര്‍ത്തി മീന്‍കൊടുക്കാം. അതുപോലെ തന്നെ പഴവും , പച്ചക്കറിയുമെല്ലാം'.

'മമ്മദ്‌ കഴിഞ്ഞയാഴ്ച ഒറ്റനാനോ മത്തിയാ ഒരുമണിക്കൂര്‍കൊണ്ട്‌ വിറ്റത്‌' എന്ന് മീന്‍ കച്ചവടക്കാര്‍ തമ്മില്‍ പറയുന്ന കാലം വിദൂരമല്ല, ഞാന്‍ പറഞ്ഞു.' അതുപോലെതന്നെ കച്ചവടക്കാര്‍ക്ക്‌ ഇനിമുതല്‍ നാലുവീലു വണ്ടി തള്ളി കഷ്ടപ്പെടേണ്ടി വരില്ല, പകരം ഇപ്പറഞ്ഞതുപോലെ നാനോയുടെ മുന്നില്‍ നിറച്ച്‌ ബോണറ്റില്ലാതെ ഒരു മിനിമം സ്പീഡിലങ്ങ്‌ പോയാല്‍ മതിയല്ലോ?' ബാങ്കുകാരാണെങ്കില്‍ ലോണുമായി എപ്പാള്‍ ചാടിവീണെന്ന് ചോദിച്ചാമതി. ഒരു കൊല്ലം കൂടി നീട്ടിയെടുത്താല്‍ പള്‍സര്‍ വാങ്ങിയ മാസ തവണയില്‍ തന്നെ കാര്യമങ്ങുനടക്കും. കച്ചവടമില്ലാത്തപ്പോള്‍ ബോണറ്റ്‌ അടച്ചുവെച്ച്‌ കുടുംബത്തുള്ളവരുമായി കറങ്ങുകയുമാകാം.

എങ്കില്‍ എങ്ങനെ ആയിരിക്കും ഇനി വരാന്‍ സാദ്ധ്യതയുള്ള നനോ വാര്‍ത്തകള്‍?

'നാനോ മറിഞ്ഞ്‌ നാല്‌ മത്സ്യത്തിഴിലാളികള്‍ക്ക്‌ പരിക്കേറ്റു'.

'ഓറഞ്ച്‌ നാനോ മുട്ടി, കുട്ടിയ്ക്ക്‌ പരിക്കേറ്റു'

'നാനോയുടെ പുതിയ സി.ആര്‍.ഡി.ഐ വെര്‍ഷന്‍ മീനോ: നൂറുകിലോമീറ്ററില്‍ കൂടുതല്‍ വേഗം ആവശ്യമുള്ള മത്സ്യത്തൊഴിലാളികളെയാണ്‌ ഈ പുതിയ സെഗ്മെന്റിലൂടെ ടാറ്റലക്ഷ്യമിടുന്നത്‌'.

'മീനോയുടെ സെഡാന്‍ രണ്ടായിരത്തി പത്തില്‍: രത്തന്‍ ടാറ്റ'.

'നാനോ ടൊമാറ്റോ: അഴുകിയ പച്ചക്കറികളില്‍നിനും, സി.എന്‍.ജി വേര്‍തിരിച്ച്‌ പ്രവര്‍ത്തിക്കുന്ന മോഡലാണ്‌ നാനോ ടൊമാറ്റോ. പഴം പച്ചക്കറി വില്‍പനക്കാരായ നാനോ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്‌ ഇറങ്ങുന്ന ടൊമാറ്റൊ,സി.എന്‍.ജി വാഹന നിരയില്‍ ഒരു പുതു വിപ്ലവമാംകുമെന്നാണ്‌ നിര്‍മ്മാതാക്കളായ ടാറ്റയുടെ അവകാശവാദം'.

അങ്ങോട്ടുമിങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞ്‌ കൂട്ടിക്കഴിഞ്ഞ്‌ ഒടുവില്‍ അവന്‍ പറഞ്ഞു, ഡാ എന്നാലും ഇത്രയ്ക്ക്‌ വേണ്ടായിരുന്നു. വണ്ടി ഇറങ്ങിക്കഴിഞ്ഞ്‌ ഞാന്‍ ഒരെണ്ണം ബുക്കു ചെയ്യാനിരുന്നതാ!

Monday, December 24, 2007

ബാംഗളൂര്‍ നഗരത്തിലെ പെട്രോള്‍മാക്സ്‌!

ബാംഗളൂരില്‍ പെട്രോള്‍മാക്സോ? എവിടെ ഞാനിതുവരെയും കണ്ടിട്ടില്ലല്ലോ എന്നമട്ടില്‍ നെറ്റി ചുളിയ്ക്കാന്‍ വരട്ടെ! ചുമ്മാതെ പറഞ്ഞതല്ലേ ഇങ്ങോട്ടു വരുത്താന്‍ വേണ്ടി! പോകല്ലേ, നില്‍ക്കന്നേ ഒരു കാര്യം പറയട്ടെ, പെട്രോള്‍ മാക്സല്ല, പെട്രോള്‍ മാഫിയ! വേറേ ലളിതമായ പദമൊന്നുമില്ല ഇതിനെ വിശേഷിപ്പിക്കാന്‍, മാഫിയാ എന്നത്‌ ഏത്‌ പോക്കറ്റടിക്കാരനും ചാര്‍ത്തിക്കൊടുക്കാവുന്ന ഒരു ഡിഗ്രിയല്ലേ!

ബാംഗളൂര്‍കാരില്‍ ചിലര്‍ക്കെങ്കിലും ഇതു പറയാതെ തന്നെ അനുഭവിച്ചറിഞ്ഞിട്ടുള്ളവരായിരിക്കും, എങ്കിലും അറിയാത്തവര്‍ക്കായി പറയട്ടെ, നഗരത്തിലെ ചില പ്രധാന സ്ഥലങ്ങളിലെ പെടോള്‍ പമ്പുകളിലാണ്‌ ആളെ വടിയാക്കുന്ന ഈപകല്‍കൊള്ള അരങ്ങേറുന്നത്‌.കേരളത്തില്‍ ഇത്രയും നൂതനമായ സാങ്കേതികവിദ്യ എവിടെയെങ്കിലും പ്രാവര്‍ത്തികമായിട്ടുണ്ടോ എന്നറിയില്ല! നിങ്ങള്‍ പെട്രോള്‍ നിറയ്ക്കാനായി പമ്പില്‍ എത്തിയാലുടന്‍ ആസൂത്രിതമായ ഈ തട്ടിപ്പുനാടകം അരങ്ങേറുകയായി. മിക്കപ്പോഴും രണ്ടുപേരാകും നിങ്ങളെ സമീപിക്കുക! ഒരാള്‍ പെട്രോള്‍ നിറയ്ക്കാനും മറ്റൊരാള്‍ കാശുവാങ്ങാനുമെന്ന വ്യാജേന. ബൈക്കിന്റെ പെട്രോള്‍ ടാങ്കിന്റെ അടപ്പൂരേണ്ട താമസം, ബങ്ക്‌ താങ്കളുടെ ഇടതുവശത്താണെങ്കില്‍ കാശുവാങ്ങുന്നവന്‍ താങ്കളുടെ വലതുവശത്ത്‌ എത്തുകയായി. അല്ലെങ്കില്‍ മറിച്ചും. പണം ചോദിച്ച്‌ താങ്കളുടെ ശ്രദ്ധതിരിക്കുന്ന ഉത്തരവാദിത്വം ഈ വിദ്വാന്റേതാണ്‌. നിങ്ങള്‍ അയാള്‍ക്ക്‌ പണം നല്‍കുന്നതിനിടയില്‍ തന്നെ അപരന്‍ മറുവശത്തുകൂടി പെട്രോള്‍ അടി തുടങ്ങിയിരിക്കും. തട്ടിപ്പ്‌ രണ്ടുരീതിയിലാണ്‌ നടത്തുക. ഒന്നുകില്‍ നൂറുരൂപയ്ക്കും അതിനുമുകളിലും നിറയ്ക്കുന്നവര്‍ക്ക്‌ നേരുത്തേ നിറുത്തിയിരുന്ന 50 രൂപയ്ക്ക്‌ നിറച്ചിരുന്നൈടത്തുനിന്നും സാവധാനം തുടങ്ങും പണം കൊടുത്ത്‌ മീറ്ററിലേക്ക്‌ നോക്കുന്ന നിങ്ങള്‍ക്ക്‌ തട്ടിപ്പ്‌ മനസ്സിലായെന്നുവരില്ല. ഇനി മനസ്സിലായി ചോദിച്ചാല്‍ തന്നെ അമ്പതിന്റെ കൂടെ ഇനിയാണ്‌ നൂറിനും കൂടി നിറയ്ക്കാന്‍ പോകുന്നതെന്ന് പറഞ്ഞ്‌ ചിലപ്പോള്‍ അവന്‍ തടിതപ്പും. ഇത്തരം തട്ടിപ്പില്‍ ആദ്യം സീറോ ഉറപ്പുവരുത്താന്‍ കഴിയാതെ ഉപഭോക്താവിന്റെ ശ്രദ്ധ തിരിക്കുകയാണ്‌ തന്ത്രം.

രണ്ടാമത്തെ തട്ടിപ്പ്‌ കൂടുതല്‍ തന്ത്രപരമായാണ്‌ നടപ്പാക്കുക. അതിലും ഇതുപോലെ രണ്ടു പേരുണ്ടാകും. തുടക്കം മുന്‍ പറഞ്ഞതുപോലെതന്നെയാകും, പക്ഷേ ഒരു വ്യത്യാസമുണ്ട്‌ ഇത്തവണ നിറയ്ക്കുന്നവന്‍ താങ്കളോട്‌ 'സാര്‍, സീറോ..' എന്നുപറഞ്ഞ്‌ താങ്കളുടെ വിശ്വാസമാര്‍ജ്ജിക്കും. മീറ്ററില്‍ ഒരിക്കല്‍ സീറോ കണ്ട്‌ താങ്കള്‍ സംതൃപ്തനാകുന്നതോടുകൂടി മറുവശത്തുനില്‍ക്കുന്നവന്‍ പണം വാങ്ങി സഞ്ചിയിലിടും, പിന്നെ താങ്കള്‍ക്ക്‌ പോകാനുള്ള ധൃതിയാകും ഇതിനിടയില്‍ അന്‍പതിന്‌ നിറയ്ക്കാന്‍ പറഞ്ഞാല്‍, നിറയ്ക്കുന്നവന്‍ 30രൂപയ്ക്കാകുമ്പോള്‍ നിര്‍ത്തും. താങ്കള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ബാക്കി ഇരുപത്‌ പോക്കാകും. ശ്രദ്ധിച്ച്‌ 'ഏന്‍ ഗുരോ॥' എന്നു ചോദിക്കുന്നവരോട്‌ 'സാര്‍ മൂവത്തു അല്‍വാ?' എന്നു മറുചോദ്യം ഉന്നയിക്കും.'അല്ല, അയ്‌വത്തു' എന്ന് പറഞ്ഞ്‌ ബാക്കികൂടി നിറപ്പിച്ചിയാല്‍ നിങ്ങള്‍ മിടുക്കന്‍ അല്ലെങ്കില്‍ അവനും! മിക്കവാറും നൂറിന്‌ കാശ്‌ കൊടുക്കുന്നവന്‍ അന്‍പതിനുള്ളതും വാങ്ങി പൊയ്ക്കൊള്ളും! കാരണം ഓഫീസിലോ, തിരികെ വീട്ടിലോ പോകുന്നവന്‌ സിറ്റിയിലെ ട്രാഫിക്കില്‍ എത്രയും പെട്ടന്ന് ലക്ഷ്യസ്ഥാനത്തെത്താനുള്ള ധൃതിയും, പമ്പിലെ തിരക്കുമാണ്‌ ഇത്തരം തട്ടിപ്പ്‌ വീരന്മാരുടെ ആയുധം. മാത്രമല്ല അന്‍പതിന്‌ നിറയ്ക്കേണ്ടവന്‌ 30ന്‌ നിറച്ചാലും ഉടനേയൊന്നും മനസ്സിലാകാതെ അവന്‍ വീടോ ഓഫീസോ എത്തിക്കോളുമെന്നും ഇവറ്റകള്‍ക്കറിയാം!

ഇത്തരം തട്ടിപ്പുകാരില്‍ നിന്നും രക്ഷപ്പെടാന്‍ ഇനിപ്പറയുന്ന മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാം.

വളരെയധികം ധൃതിയുള്ള സമയത്ത്‌ പെട്രോള്‍ നിറക്കുന്ന പതിവ്‌ ഒഴിവാക്കി സമയവും സന്ദര്‍ഭവുമുള്ളപ്പോള്‍ തിരക്കു കുറവുള്ളസമയത്ത്‌ പെട്രോള്‍ നിറക്കുക.

ഇനി അധവാ താങ്കള്‍ക്ക്‌ തിരക്കുണ്ടെങ്കില്‍ പോലും പെട്രോള്‍പമ്പിലെത്തിയാല്‍ അല്‍പം സാവകാശം പാലിക്കുക.

ഒന്നുകില്‍ പണം ആദ്യം കൊടുത്ത്‌ ബാക്കി വാങ്ങിയശേഷം ടാങ്ക്‌ തുറക്കുക, അല്ലെങ്കില്‍ പെട്രോള്‍ നിറച്ച്‌ ശേഷം പണം നല്‍കുക. ആശ്രദ്ധനാകാതിരിക്കുക.

മീറ്റര്‍ സീറോയിലാണ്‌ തുടങ്ങിയതെന്നും, പണം കൊടുത്ത മുഴുവന്‍ തുകയ്ക്കും പെട്രോള്‍ നിറച്ചുവെന്നും മീറ്റര്‍ നോക്കി ഉറപ്പുവരുത്തുക.

റിസര്‍വ്വിന്‌ മുകളില്‍ മാത്രം ടൂവീലറില്‍ യാത്രചെയ്യുന്നത്‌ പതിവാക്കുക. അതിനാല്‍ റിസര്‍വിന്‌ താഴെയായാലും, പെട്രോള്‍ നിറയ്ക്കാന്‍ ആവശ്യത്തിന്‌ സാവകാശം ലഭിക്കും.

ബാംഗളൂരിലെ ഇനി പറയുന്ന പെട്രോള്‍ പമ്പുകള്‍ പ്രത്യേകം ശ്രദ്ധിക്കുക:

1. സെന്റ്ജോണ്‍സ്‌ മെഡിക്കല്‍ കോളേജിന്‌ സമീപമുള്ള HP യുടെ പമ്പ്‌ (30ന്‌ നിറയ്ക്കലാണ്‌ ഇവിടുത്തെ പ്രധാന ഇനം)
2. മടിവാള മാസ്‌ റെസ്റ്റോറണ്ടിന്‌ സമീപമുള്ള HP പമ്പ്‌. ഇവിടെ രണ്ടും പോകും!
3. അഡുഗോടി കാന കഴിഞ്ഞുള്ള IBP പമ്പ്‌. ഇവിടെ മുന്‍ ബാലന്‍സില്‍ തുടങ്ങലാണ്‌ പതിവ്‌!
4. കോറമംഗല-ഇന്ദിരാനഗര്‍ റിംഗ്‌ റോഡിലെ ഗ്യാസ്‌ നിറയ്ക്കാന്‍ ഓട്ടോകള്‍ ക്യൂ കിടക്കുന്ന പമ്പ്‌. ഇവിടെയും നിര്‍ത്തിയേടത്തുനിന്നും തുടങ്ങലാണ്‌ പതിവ്‌!

ഇത്രയും എനിയ്ക്ക്‌ നേരിട്ട്‌ ബോധ്യപ്പെട്ട കാര്യം। ഇനിയും ഈ ലിസ്റ്റില്‍ അറിവുള്ളവര്‍ക്ക്‌ കൂട്ടിച്ചേര്‍ക്കാം!


എല്ലാവര്‍ക്കും എന്റെസ്നേഹം നിറഞ്ഞ ക്രിസ്തുമസ്‌ നവവത്സരാശംസകള്‍!!!