Wednesday, December 14, 2011

ഡാം പൊട്ടുന്നത് സ്റ്റേചെയ്തു!

ടുവില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഒന്നടങ്കം ആശ്വാസം പകരുന്നസുപ്രധാന കോടതി വിധി ഉണ്ടായിരിക്കുന്നു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ്‌ കേരളം ഏറെക്കാലമായി കേള്‍ക്കാനാഗ്രഹിച്ചുരുന്ന സുപ്രധാനമായ ഒരുത്തരവിലൂടെ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നത് മദ്രാസ് ഹൈക്കോടതി ആറുമാസത്തേക്ക് സ്റ്റേചെയ്തത്. ജലനിരപ്പു 120 അടിയായി താഴ്ത്തുന്ന കാര്യത്തിലും, പുതിയ ഡാം നിര്‍മ്മിക്കുന്ന കാര്യത്തിലും കേരളം സമര്‍പ്പിച്ച ഹര്‍ജികളില്‍ സുപ്രീം കോടതി സ്വീകരിച്ച നിലപാടുകള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും ആശങ്കയിലാഴ്തിയതിനു തൊട്ടുപിന്നാലെയാണ്‌ രണ്ടുസംസ്ഥാനങ്ങളിലെജനങ്ങളുടേയും മുഴുവന്‍ ഉത്ഘണ്ഡ്കളും ഒറ്റ ഉത്തരവിലൂടെ മദ്രാസ് ഹൈക്കോടതി പരിഹരിച്ചത്.

ഇതനുസരിച്ച് ആറുമാസത്തേക്ക് തല്‍സ്ഥിതിയില്‍ നിലല്‍ക്കാന്‍ ഡാമിനോടും യഥാസ്ഥിതിയില്‍ നിലനില്ക്കാന്‍ സാഹചര്യമൊരുക്കാനായി ഇടുക്കി, തേനി കളക്റ്ററ്മാറ്ക്കും മദ്രാസ് ഹൈക്കോടതി നിറ്ദ്ദേശം നല്കി.ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ഇതിനാവശ്യമായ ശക്തമായ നടപടികളുണ്ടാകുമെന്നും ഇരു കളക്ടര്‍മാരും ഉറപ്പുനല്കി. ഡാമിന്റെ സുരക്ഷാ ചുമതല ഉടന്‍തന്നെ ബാബറി മസ്ജിദിന്റെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന സൈനിക വിഭാഗങ്ങള്ക്ക് കൈമാറിയേക്കും.ചപ്പാത്തില്‍ നിരാഹാരമനുഷ്ടിക്കുന്നവരെ ഇനിമുതല്‍ എല്ലാ ഞയറാഴ്ചകളിലും അറസ്റ്റുചെയ്ത് നീക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും.

മദ്രാസ് ഹൈക്കോടതിക്കു ചുറ്റും മനുഷ്യ ചങ്ങല തീര്‍ത്ത വക്കീലന്‍മാരുടെപ്രകടനത്തില്‍ ആവേശമുള്‍ക്കൊണ്ടുകൊണ്ടാണ്‌ കോടതി സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്‌. തമിഴ്‌നാടിന്റെ പൊതുതാല്പര്യത്തെ മുന്‍നിര്‍ത്തിയുള്ള മനുഷ്യ ചങ്ങല ഒരു പൊതു താല്പര്യ ഹറ്ജിയായി കോടതി പരിഗണിക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ അന്ചു ജില്ലകളിലെ അറുപതു ലക്ഷം ജനങ്ങളുടെ ജീവനമാണ്‌ കേരളത്തിലെ മുപ്പതു ലക്ഷം ജീവനേക്കാള്‍ വിലപിടിപ്പുള്ളത് എന്നനിരീക്ഷണവും കോടതിനടത്തി.

ഇടുക്കി ജില്ലയെ തമിഴ്നാട്ടില്‍ ലയിപ്പിക്കണമെന്ന എംപിമാരുടെ നിര്‍ദ്ദേശത്തെ ക്കുറിച്ച് അഭിപ്രായമറിയിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു. ഈആവശ്യമുന്നയിച്ച് മൂന്നാര്‍ ടൌണില്‍ പ്രകടനം നടത്തിയവര്‍ക്കെതിരേ എടുത്തിരുന്ന പെറ്റിക്കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അഭിപ്രായമറിയിക്കാന്‍ കേരളത്തിന്റെ ഏ.ജിയ്ക്ക് 24 മണിക്കൂര്‍ സമയവും അനുവദിച്ചു. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ ഡാം സുരക്ഷാ കമ്മീഷന്‍ പിരിച്ചുവിടാനും, ഡാമിന്റെ അറ്റകുറ്റപ്പണികള്ക്കായി കേരളത്തിന്റെ ദേശീയപാതകളില്‍ ടോള്പിരിക്കാനുള്ള സാധ്യതകളെപ്പറ്റി പഠിക്കുവാനും ഒരു വിദഗ്ധസമിതിയെ നിയോഗിക്കുവാനും ഉത്തരവില്‍ പറയുന്നു.

കോടതിവിധിയെ വിവിധ തമിഴ് സംഘടനകള്‍ സ്വാഗതം ചെയ്തു.കമ്പംമേട്, തേനി,മധുര മാവട്ടങ്ങളിലെ തമിഴ്മക്കള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ആകൃതിയിലിള്ള ബലൂണുകളും പടക്കങ്ങളും പൊട്ടിച്ചും, പരസ്പരം ആശ്ളേഷിച്ചും, മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുകൊണ്ടുമാണ്‌ കോടതിവിധിയെ സ്വാഗതംചെയ്തത്. വിധി വന്നതോടുകൂടി അര്‍ധരാത്രി തന്നെ പലയിടങ്ങളിലും ആഘോഷപരിപാടികള്‍ ആരംഭിച്ചു.

കോടതിവിധിയില്‍ അസാധാരണമായി ഒന്നുമില്ലെന്നും , വിധി കേരളത്തിനെതിരല്ലെന്നും മുഖ്യമന്ത്രി ഉമ്മന്ചാണ്ടി പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ഏതു തരം പ്രതിസന്ധികളേയും തരണം ചെയ്യാനുള്ള ഡാമിന്റെ കഴിവ് കോടതിക്ക്ബോധ്യപ്പെട്ടസ്ഥിതിക്ക് ഇനി പേടിക്കാനൊന്നുമില്ലെന്നും ഈ ഉത്തരവിലൂടെ കേരളത്തിലെ ജനങ്ങള്‍ക്കും കാര്യങ്ങള്‍ബോധ്യപ്പെടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ നിരന്തരമായ പ്രേരണയാല്‍ പ്രധാനമന്ത്രി ഈപ്രശ്നത്തില്‍ ഇതുവരെ ഇടപെടാതിരുന്നതും ഇത്തരത്തിലൊരു കോടതിയുത്തരവുണ്ടാകാന്‍ കാരണമായതായി അദ്ദേഹം അവകാശപ്പെട്ടു.കേരളത്തിനു വളരെയധികം പ്രയോജനകരമായേക്കാവുന്ന ഒരു കോടതിവിധിയാണ്‌ മദ്രാസ് ഹൈക്കോടതിയില്നിന്നെങ്കിലും ഉണ്ടായിരിക്കുന്നതെന്നും, മാധ്യമങ്ങള്‍ ഈ കോടതിവിധിയെ തെറ്റായി വ്യാഖ്യാനിച്ച് ഡാം പൊട്ടിക്കാന്‍ സാഹചര്യംഉണ്ടാക്കരുതെന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മദ്രാസ് ഹൈക്കോടതിവിധിക്കെതിരേ കേരളസര്‍ക്കാര്‍ ജനീവയിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അപ്പീല്‍സമര്‍പ്പിക്കണമെന്നും കഴിയുമെങ്കില്‍ കാശുകൊടുത്ത് തമിഴ്നാട്ടില്‍ നിന്നും വക്കീലന്മാരെ കൊണ്ടുവന്നു വാദിപ്പിക്കണമെന്നും വി.എസ് അച്ച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.ഇക്കാര്യത്തിലുള്ള പി.ബി നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി പിണറായി വിജയന്‍ അവകാശപ്പെട്ടു.ഇതുവരെ പുതിയ ഡാമിന്റെ കല്ലിടീല്‍ നട്ത്താന്‍ കഴിയാത്ത കെ.എം മാണി ധൈര്യമുണ്ടെങ്കില്‍ രാജിവെയ്ക്കണമെന്ന് കൊടിയേരി ബാലകൃഷ്ണനും കോടതിയുത്തരവ് കേന്ദ്രസര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടേയും ഫെഡറല്‍ വ്യവസ്ഥ പരിപാലിക്കാനുള്ള പ്രതിബധതയ്ക്കുള്ള അംഗീകാരമാണെന്ന് പ്രതിരോധമന്ത്രി ഏ.കെ ആന്റണിയും അഭിപ്രായപ്പെട്ടു.

കോടതിവിധിയെക്കുറിച്ച് കൂടുതല്‍ പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.

Wednesday, August 10, 2011

പൂജപ്പുര ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌

നൂറുകോടി (അതോ മുന്നൂറോ?) ആസ്തിയുള്ള ബാലകൃഷ്ണപിള്ളയെപ്പോലുള്ള ഒരു മാടമ്പിയുടെ അതീവ ഗുരുതരവും അത്യപൂര്‍വ്വവുമായ കരളലിയിക്കുന്ന കരള്‍ രോഗം ഇത്രയും കാലം കണ്ടുപിടിക്കാന്‍ സ്വകാര്യ സൂപ്പര്‍ സ്പെഷ്യാലിറ്റികള്‍ക്കോ, 50ഉം 60ഉം ശതമാനം തുക ഡോക്റ്റര്‍മാര്‍ക്ക്‌ കമ്മീഷന്‍ നല്‍കുന്ന തിരുവനന്തപുരത്തെ അത്യന്താധുനിക സ്കാന്‍ സെന്റര്‍കള്‍ക്കോ കഴിഞ്ഞില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ ഗുരുതര രോഗം കണ്ടെത്തിയ പൂജപ്പുര ജെയില്‍ ആശുപത്രി പ്രത്യേക പരിഗണന അര്‍ഹിക്കുന്നു. ഈ സ്ഥാപനത്തെ കേന്ദ്ര സര്‍ക്കാര്‍ എയിംസ്‌ പദവി നല്‍കി പെയിംസ്‌ എന്ന് നാമകരണംചെയ്യാനും എത്രയുംവേഗം ആരോഗ്യമന്ത്രി ഇടപെടണം.അത്യപൂര്‍വ്വ രോഗങ്ങള്‍ കണ്ടെത്തുക മാത്രമല്ല അതു ചികിത്സിച്ച്‌ ഭേദമാക്കാന്‍ പര്യാപ്തമാകും വിധത്തില്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍വിപുലപ്പെടുത്താന്‍ ഇത്‌ വളരെയധികം സഹായിക്കും.ഇപ്പോഴത്തെ നിലയില്‍ രോഗനിര്‍ണയം നടത്തന്‍ മാത്രമേ ഇവിടെ കഴിയൂ. ചികിത്സയും സുഖവാസവുമൊക്കെ അവനവന്റെ കഴിവനുസരിച്ച്‌ മറ്റ്‌എവിടെയെങ്കിലുമാക്കാന്‍ മന്ത്രിസഭയോട്‌ ശുപാര്‍ശ ചെയ്യാന്‍ മാത്രമേ ജെയില്‍ വകുപ്പിന്‌വകുപ്പുള്ളൂ. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സിച്ച്‌ ഭേദമാകാത്ത രോഗങ്ങള്‍ക്ക്‌ ഒരു അവസാന ആശ്രയമെന്ന നിലയിലേക്ക്‌ ഉയരത്തക്ക രീതിയില്‍ ഇന്റര്‍ചര്‍ച്ച്‌ മെഡിക്കല്‍ കോളേജുകളെക്കുറിച്ച്‌ ജോര്‍ജ്ജ്‌ പോള്‍ പറയാറുള്ളതുപോലെ 'മികവിന്റെ കേന്ദ്രം' (Center of ecellence) ആയും പെയിംസിനെ മറ്റേണ്ടത്‌ അത്യാവശ്യമാണ്‌.

ഇത്തരത്തില്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടിട്ടില്ലാത്ത മാറാ വ്യാധികള്‍ ബാധിച്ചവരെ ഉടനടി വേണ്ട പരിശോധനകള്‍ക്ക്‌ വിധേയമാക്കാന്‍ വേണ്ടി കുറഞ്ഞ പക്ഷം ഏതെങ്കിലും വിജിലന്‍സ്‌ കേസുകള്‍ ചാര്‍ജ്ജ്‌ ചെയ്തോ, ശ്രീനിജനെപ്പോലെ വിജിലന്‍സ്‌ പരിധിയില്‍ വരാത്ത പാവം പൊതുപ്രവര്‍ത്തകരാണെങ്കില്‍ ഏതെങ്കിലും പിടിച്ചുപറിയോ, ഓളിക്കാമറ വെച്ചുള്ള പ്രയോഗത്തിലൂടെയോ എത്രയും പെട്ടന്ന് റിമാന്റു ചെയ്യിച്ചെങ്കിലും ഈ ആശുപത്രിയിലെത്തിച്ചാല്‍ അവരുടെ ജീവനെങ്കിലും രക്ഷപ്പെടുത്താനായേക്കും. ഗണേശന്‍ എന്തൊക്കെ ആക്ഷേപിച്ചാലും ഡോ. വി.എസ്‌ അച്ചുതാനന്ദന്‍ കഴിഞ്ഞ 20 വര്‍ഷമായി ബാലകൃഷ്ണപിള്ളയുടെ ആരോഗ്യകാര്യത്തില്‍ കാണിച്ച അനുഭാവപൂര്‍ണമായ ഫോളോ അപ്പുകളാണ്‌ ഒരുപക്ഷേ അദ്ദേഹത്തിന്റെ ജീവന്‍ പോലും രക്ഷിക്കാന്‍ കാരണമായേക്കാവുന്ന അസാധാരണ കണ്ടുപിടുത്തം നടത്താന്‍ പെയിംസിലെ ഡോക്റ്റര്‍മാരെ സഹായിച്ചത്‌. ആയുര്‍വേദ ചികിത്സയിലൂടെ ഇതുവരെ രോഗം ഭേദമാകാത്ത പഴയ ജില്ലാ സെക്രട്ടറിക്കും,പുതുതായി രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ജില്ലാ സെക്രട്ടറിമാര്‍ക്കും വേണമെങ്കില്‍ ഇവിടെ പ്രിശോധനകള്‍ക്ക്‌ വിധേയരാകവുന്നതാണ്‌.


ഏതായാലും രോഗനിര്‍ണ്ണയത്തിനായി തങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ട ദിവസങ്ങളേക്കാളും കൂടുതല്‍ സമയം ഗുരുതരാവസ്ഥയിലുള്ള ഭാര്യയെ ശിശ്രൂഷിക്കാന്‍ പരോളിലായിരുന്നതിനാല്‍ ബാലകൃഷ്ണപിള്ളയെ വേണ്ടവിധം പരിശോധിക്കാനോ ചില അനുബന്ധ രോഗങ്ങള്‍ സ്ഥിതീകരിക്കാനോ കഴിഞ്ഞില്ലെന്ന് സങ്കടത്തിലാണ്‌ പെയിംസിലെ ഡോക്ടര്‍മാര്‍.ഡോകറ്റര്‍മാര്‍ ചൂണ്ടിക്കാണിച്ച ചില ഗുരുതരങ്ങളായ അനുബന്ധരോഗങ്ങള്‍ ഇവയാണ്‌.തനിക്ക്‌ കാരണവന്മാര്‍ സമ്പാദിച്ചിട്ടിരുന്ന കോടിക്കണക്കിന്‌ രൂപയ്ക്കുള്ള സ്വത്തുവകകളുണ്ടെന്ന് അറിവുണ്ടെങ്കിലും, തിരെഞ്ഞെടുപ്പുകളില്‍ സ്വത്തുവിവരം പ്രഖ്യാപിക്കുമ്പോള്‍ ബാധിക്കുന്ന അതീവ ഗുരുതരമായ മറവിരോഗം,ലക്ഷങ്ങള്‍ ബാങ്കില്‍നിന്നെടുത്തു കാറില്‍ വരുമ്പോള്‍ ചില തട്ടിപ്പുകാര്‍ പറത്തിവിടുന്ന പത്തുരൂപനോട്ടിനെ പിന്നാലെ പോയി സമ്പത്ത്‌ നഷ്ടപ്പെടുത്തുന്നവര്‍ക്കുണ്ടാകുന്ന തരം താണ അത്യാഗ്രഹത്തിന്‌ സമാനമായ ഒരു അസുഖം, ഇതിന്റെ ലക്ഷണമെന്നത്‌ മന്ത്രിയായിരിക്കുമ്പൊള്‍ വീട്ടില്‍ കോടികള്‍ വെച്ചിട്ട്‌, പൊതുമുതല്‍ കാണുമ്പോള്‍ കയ്യിട്ട്‌ വാരാന്‍ തോന്നുന്നുക എന്നതാണ്‌. അതിന്‌ ഗ്രാഫൈറ്റെന്നോ, ഇടമലയാറെന്നോ ഒക്കെയാണ്‌ ചില നാട്ടുവൈദ്യന്മാര്‍ പറയുക. ഇതുകൂടാതെ ഉദര സംബന്ധമായ മറ്റൊരു ഗുരുതര രോഗം കൂടെ പുതിയതായി സംശയിക്കുന്നു, കാരണം സ്കൂളുകളില്‍ ഉച്ചക്കഞ്ഞിക്കൊപ്പം വിളമ്പുന്ന പുഴുക്കുത്തേറ്റ ചെറുപയര്‍ അമിതമായി കഴിച്ചതിന്റെ ലക്ഷണമാണ്‌ കാണുന്നത്‌. ഇത്‌ കൊല്ലം ജില്ലയിലെ ബാലകൃഷ്ണപിള്ള മാനേജരായിരിക്കുന്ന വാളകം സ്കൂളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുപോകും വഴി കൊട്ടാരക്കരയിറക്കിയതാണേന്നും, അതല്ല അയിരത്തിലധികം കുട്ടികള്‍ക്ക്‌ ഉച്ചക്കഞ്ഞിയുണ്ടെന്നു സര്‍ക്കാരിനെ തെറ്റിധരിപ്പിച്ച്‌ 500 കുട്ടികള്‍ക്ക്‌ കൊടുത്തതിന്റെ ബാക്കി വെറുതേകളയേണ്ട എന്നുകരുതി ഇലക്ഷനുമുമ്പ്‌ കഴിച്ചു തീര്‍ത്തതാണെന്നും മര്‍ഡോക്കിന്റെ ചാനലില്‍ സ്ഥിതീകരിക്കാത്ത വാര്‍ത്തകളുണ്ട്‌.ഓര്‍മ്മക്കുറവുമൂലം കണക്കുതെറ്റിപ്പോവുകയെന്ന മറ്റൊരസുഖവും സംശയിക്കുന്നു. ഇതേ സ്കൂളിലെ ഒരുതവണ തലയെണ്ണിയ കുട്ടികളെത്തന്നെ വീണ്ടും വീണ്ടുമെണ്ണിയാണ്‌ പല ഡിവിഷനുകളുമുണ്ടാക്കിയതെന്നും അറിയാതെ (ഉറക്കത്തില്‍) അധ്യാപകരെ നിയമിച്ചുപോയി എന്നതുമൊക്കെയാണ്‌ ഇതിന്റെ ലക്ഷണമായി ചൂണ്ടിക്കാണിക്കുന്നത്‌. ഏതായാലും ആദ്യം കണ്ടെത്തിയ രോഗത്തിനുള്ള വിദഗ്‌ധ ചികിത്സ കഴിഞ്ഞ്‌ ഇതേ ആശുപത്രിയില്‍ തിരിച്ചെത്തുന്ന മുറയ്ക്ക്‌ പുതുതായി സംശയിക്കുന്ന രോഗങ്ങളും പരിശോധിച്ച്‌ കണ്ടെത്താന്‍ കഴിയും എന്ന ഉത്തമ വിശ്വാസത്തിലാണ്‌ പെയിംസിലെ ഭിഷഗ്വരന്മാര്‍.