Wednesday, July 11, 2007

ഒരു എട്ടണ സമരം കൂടി.

മുന്‍കൂര്‍ ജാമ്യം: എന്റെ വീട്ടില്‍ പ്രൈവറ്റ്‌ ബസ്സില്ല, ബന്ധുക്കള്‍ക്കും!

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരണ സമരത്തിലൂടെ പാവാട കെ.എസ്‌.യു. എന്ന പേരില്‍ പിന്നീട്‌ ലോക പ്രശസ്തമായ സംഘടനയെ കേരളത്തിന്‌ സമ്മാനിച്ച ആന്റണിയുടേയും, വയലാര്‍ രവിയുടേയും അനുയായികളായ അഭിനവ പാവാടക്കാര്‍ ഇതാ വീണ്ടും നാല്‍പത്തിയെട്ട്‌ കൊല്ലത്തിന്‌ ശേഷം ഒരു എട്ടണ സമരത്തിലൂടെ നീലക്കൊടിയിലെ പന്തത്തിന്‌ അല്‍പം എണ്ണകൂടിപകരാന്‍ ദാ നേരേ പ്രൈവറ്റ്‌ ബസ്‌ മുതലാളിമാരുടെ മണ്ടയ്ക്കോട്ട്‌ കയറുന്നു.

1959ലെ ഒരണസമരമാണ്‌ പഴയ ഐ.എസ്‌.യു.വിനെ നാലാളറിയുന്ന കെ.എസ്‌.യു ആക്കിമാറ്റിയത്‌. ഇപ്പോഴാകാട്ടെ രൂപം കൊണ്ടിട്ട്‌ ഇക്കൊല്ലം അന്‍പത്‌ വയസ്സ്‌ പിന്നിട്ട്‌ ഷഷ്ടിപൂര്‍ത്തിയിലേക്ക്‌ ഇഴയുമ്പോള്‍, അന്‍പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇതാ ഒരമ്പത്‌ പൈസയുടെ പേരില്‍ വീണ്ടും സമര തീച്ചുളയിലേക്ക്‌ കെ.എസ്‌.യു പന്തവുമായി ഇറങ്ങുന്നു. തുടക്കമെന്ന നിലയില്‍ ഇന്ന് കണ്ണൂരും, ത്രിശ്ശൂരും ബസ്‌ ഓപറേറ്റേഴ്‌സിന്റെ ഓഫീസിന്റെ നേര്‍ക്ക്‌ സമര(തകര്‍ക്കല്‍)പ്രഖ്യാപനം നടത്തുകയും, മലപ്പുറത്ത്‌ ഒരു ജോയിന്റ്‌ ആര്‍.ടി.ഓ യെ ഒരുമണിക്കൂര്‍ നേരം മുള്ളാന്‍ വിടാതെ തടഞ്ഞുവെച്ച്‌ തങ്ങളുടെ സമരവീര്യം നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിച്ചിരിക്കുന്നു.

കാരക്കോണം സ്വാശ്രയ'മേടിക്കല്‍'കോളേജ്‌ തമിഴ്‌നാട്ടുകാരനായ വിദ്യാര്‍ഥിയില്‍ നിന്നും ഇത്തവണത്തെ എം.ബി.ബി.എസ്‌ കോഴ്സിന്‌ ഇപ്പോള്‍തന്നെ രണ്ടുവട്ടമായി 20 ലക്ഷം തലവരി വാങ്ങിയെന്ന് കേരളമൊട്ടുക്കുംടിവിയിലൂടെ കണ്ടിട്ടും അവിടെയെങ്ങും കെ.എസ്‌.യു വിനെ കണ്ടില്ല. മൂരാച്ചികളായ ബസ്‌മുതലാളിമാര്‍(കട:വരവേല്‍പ്‌)വിദ്യാര്‍ഥികളുടെ എട്ടണ എന്ന നിലവിലുള്ള ചാര്‍ജ്ജ്‌ വര്‍ധ്ധിപ്പിക്കണമെന്ന് ഏകപക്ഷീയമായി പറഞ്ഞിരിക്കുന്നു.

ങ്‌ഹേ? കെ.എസ്‌.യു ഇവിടെ ജീവിച്ചിരിക്കുവോളം ഇതനുവദിക്കുന്ന പ്രശനമുദിക്കുന്നില്ല. പഴയ ഒരണ സമരം ചെയ്തവരുടെ രക്തം തന്നെ ഞരമ്പിലൂടെ ഓടുന്ന വരാണ്‌ ഇപ്പോഴത്തെയും, എപ്പോഴത്തേയും കെ.എസ്‌.യുക്കാര്‍. എന്താ ജനങ്ങള്‍ക്കോ ബസ്‌ മുതലാളിമാര്‍ക്കോ എന്തെങ്കിലും സംശയമുണ്ടോ? അന്‍പത്‌ വര്‍ഷം മുന്‍പ്‌ ഒരണയാണെങ്കില്‍ ഇന്ന് എട്ടെണ അത്രയേ വ്യത്യാസമുള്ളൂ.എന്തുവിലകൊടുത്തും എട്ടണ ഞങ്ങള്‍ സംരക്ഷിക്കും,'കുട്ടികള്‍ക്കെട്ടണ' അല്ലെങ്കില്‍ കണ്ണാടിയും ടയറുമൊന്നുമില്ലാതെ അങ്ങ്‌ ഓടിയാല്‍ മതി. ഇനി ഓടിയില്ലെങ്കിലും ഞങ്ങള്‍ക്കൊന്നുമില്ല!

ഇനി ഈബസ്‌ മുതലാളിമാര്‍ പറയുന്നതിലെന്തെങ്കിലും ന്യായമുണ്ടോ? ഇവര്‍പറയുന്നത്‌ പിച്ചക്കാര്‍ക്ക്‌ പോലും ഇന്ന് ആരും അമ്പതു പൈസ കൊടുക്കുന്നില്ലെന്നും, കൊടുത്താല്‍ തന്നെ അവര്‍ അത്‌ വാങ്ങുന്നില്ലെന്നുമാണ്‌ ഇതു സത്യമാണോ? നിങ്ങളാരെങ്കിലും പിച്ചക്കാര്‍ കൈ നീട്ടുമ്പോള്‍ പോക്കറ്റില്‍ തപ്പി ഇനി അബദ്ധത്തിലെങ്ങാനും ഒരമ്പതു പൈസമാത്രമായി കൈയ്യില്‍ തടഞ്ഞാല്‍ അത്‌ വച്ചുനീട്ടുമോ? ട്രാണ്‍സ്പോര്‍ട്ട്‌ ബസ്സില്‍ നിന്നും എന്നെങ്കിലും അന്‍പതു പൈസ ബാക്കി കിട്ടിയിട്ടുണ്ടോ?

ഇനി അവര്‍ പറയുന്ന രണ്ടാമത്തെ കാര്യം, എന്നാണ്‌ അവസാനമായി വിദ്യാര്‍ത്‌ഥികളുടെ ബസ്‌ ചാര്‍ജ്‌ വര്‍ദ്ധിപ്പിച്ചത്‌? ഓര്‍മ്മയില്ല,അന്ന് എന്തായിരുന്നു ഡീസലിന്റെ വില? എന്തായിരുന്നു? അറിഞ്ഞൂടാ.എതായാലും ഒന്നെനിക്കോര്‍മ്മയുണ്ട്‌ ഞാന്‍അഞ്ചാം ക്ലാസ്‌ മുതല്‍ ഏഴാം ക്ലാസ്‌ വരെ പഠിച്ചിരുന്നപ്പോള്‍ പത്തു പൈസയായിരുന്നു പ്രൈവറ്റ്‌ ബസ്സിലെ 'സി'ട്രാണ്‍സ്പോര്‍ട്ടില്‍ കണ്‍സഷനില്ലെങ്കില്‍ 'ഹാഫ്‌' എന്നുപറയുന്നത്‌ അമ്പതു പൈസയും. ഇരുപത്‌ കൊല്ലത്തിനുമപ്പുറമുള്ള കാര്യമാണിത്‌.ഇരുപത്‌ വര്‍ഷം കഴിഞ്ഞപ്പോള്‍ ഇത്‌ പത്തില്‍ നിന്നും അന്‍പത്‌പസ(എട്ടണ) യായി കൂടിയിരിക്കുന്നു. അന്നത്തെ ഡീസലിന്റെ വില ലിറ്ററിന്‌ നാലു രൂപയിലും താഴെയായിൂന്നു.ഇന്നത്‌ നാല്‍പതിനടുത്താണ്‌. തൊഴിലാളികളുടെ ഒരു ദിവസത്തെ കൂലി20-25 ആയിരുന്നത്‌ ഇന്ന് 225-250 ആയിരിക്കുന്നു(ബസ്‌തൊഴിലാളിയുടെയല്ല!)ഇപ്പറയുന്നതിലൊക്കെ അല്‍പമെങ്കിലും വാസ്തവമില്ലേ?

അവരുടെ അടുത്ത ആരോപണമിതാണ്‌,സ്കൂളുകളില്‍ പത്താം തരം വരെ പഠിക്കുന്ന കുട്ടികള്‍ക്ക്‌ അന്‍പത്‌ പൈസയ്ക്ക്‌ കൊണ്ടുപോകാന്‍ തയ്യാറാണ്‌, പക്ഷേ ഇതേ ആനുകൂല്യം തന്നെ ലക്ഷങ്ങള്‍ കോഴവാങ്ങുന്ന സ്വാശ്രയത്തിലും,ആയിരങ്ങള്‍ ഫീസുകൊടുക്കുന്ന പ്രൈവറ്റ്‌, ഗവണ്‍മന്റ്‌ കോഴ്‌സുകള്‍ക്കും പഠിക്കുന്നവര്‍ക്കും കൊടുക്കണമെന്നു പറയുന്നത്‌ ഈ വ്യവസായം പൂട്ടിക്കാനേ ഉപകരിക്കൂ എന്നതാണ്‌. ഇക്കാര്യം പൂര്‍ണമായല്ലെങ്കിലും ഒരുപരിധിവരെയെങ്കിലും പരിഗണിക്കേണ്ടതല്ലേ? സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക്‌ കണ്‍സഷന്‍ അങ്ങനെ തന്നെ നിലനിര്‍ത്തി അതിന്‌ മുകളിലുള്ളവര്‍ക്ക്‌ ഒരു മുഴുവന്‍ അളുടെ പാതി ചാര്‍ജ്ജൊന്നുമില്ലെങ്കിലും നാലിലൊന്നെങ്കിലുമാക്കി വര്‍ദ്ധിപ്പിക്കുക മര്യാദയല്ലേ?ഈ എട്ടണയെന്നത്‌ ന്യായമാണോ?

മറ്റൊരു വാദം സ്കൂളുകള്‍ വിടുമ്പോഴും സ്കൂളിലേക്ക്‌ പോകുന്ന സമയത്തും സ്കൂളിനടുത്ത്‌ ബസ്‌ നിര്‍ത്തുമ്പോള്‍ ബസ്സിന്റെ പകുതിയില്‍ കൂടുതലും വിദ്യാര്‍ഥികളെക്കൊണ്ട്‌ നിറയുമെന്നും, അതിനാല്‍ മുതിര്‍ന്ന യാത്രക്കാരെ ഈ ട്രിപ്പുകളില്‍ കിട്ടുന്നത്‌ കുറവായതുകൊണ്ട്‌ പ്രധാനപ്പെട്ട ഈ ട്രിപ്പുകളില്‍ കിട്ടുന്നത്‌ പിച്ച്ക്കാശ്‌ മാത്രമാണെന്നും(ഡീസലിന്‍ പോലും മുതലാകില്ലെന്ന് ബസ്‌ ഓപ്പറേറ്റേഴ്‌സിന്റെ വാദം)ഇപ്പറഞ്ഞ 'സി'യുടെ വര്‍ദ്ധന വേണമോ വേണ്ടയോ എന്ന് ചിതിക്കേണ്ട ചോദ്യം.

മുന്‍ ആരോപണവും അതിനുള്ള അവരുടെ തന്നെ ബദല്‍ നിര്‍ദ്ദേശവുമായ പത്താം ക്ലാസു കഴിഞ്ഞ വിദ്യാര്‍ഥികളുടെ ചാര്‍ജ്ജ്‌ മുതിര്‍ന്നവരുടെപകുതിയൊന്നുമാക്കിയില്ലെങ്കിലും നാലിലൊന്നോ എട്ടണയില്‍ നിന്നും ഒരു രൂപയെങ്കിലുമാക്കിയോ കൂട്ടിയാല്‍ ഈ പരാതിയും സമരഭീഷണിയും, അതുവഴി ജനത്തിനും, തൊഴിലാളികള്‍ക്കുമുള്ള വലച്ചിലിനും പരിഹാരമുണ്ടായേക്കും.അല്ലതെ വിദ്യാര്‍ഥി കളുടെ പ്രീതി സമ്പാദിക്കാനുദ്ദേശിച്ച്‌ (അവരുടെ കയ്യൂക്ക്‌ ഉപയോഗപ്പെടുത്തണമെങ്കില്‍ ഇത്‌ നിര്‍ബന്ധം)ബസ്ചാര്‍ജ്‌ യാതൊരു തത്വദീക്ഷയുമില്ലാതെ അങ്ങനെ തന്നെ നില നിര്‍ത്തുന്നത്‌ ശരിയോ എന്നാലോചിക്കേണ്ടതാണ്‌.

തോന്നുമ്പോള്‍ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നിര്‍മ്മിച്ച പാലങ്ങള്‍ക്ക്‌ ടോള്‍ ഏര്‍പ്പെടുത്തുകയും, ശക്തമായ എതിര്‍പ്പ്‌ വരുമ്പോള്‍ പിന്‍വലിക്കുകയും, ആര്‍.ടി.ഓ ഓഫീസുകളില്‍ യൂസേഴ്‌സ്‌ ഫീ എന്ന പേരില്‍ ഒരു പുതിയ ചാര്‍ജ്ജും ഏര്‍പ്പെടുത്തിയ, ഇതിനോടകം വാഹന നികുതി ഗണ്യമായ തോതില്‍ വര്‍ധിപ്പിച്ച കാലാകാലങ്ങളിലെ ഇടതു വലതു സര്‍ക്കരുകള്‍ക്ക്‌ ഇത്തരം രോദനങ്ങളും കൂടി കേള്‍ക്കാം.

ഇനി ബസ്‌ ഓപ്പറെറ്റേഴ്‌സിനോടു വിയോജിപ്പുള്ള കാര്യം: പത്താം ക്ലാസ്സു കഴിയുന്നവരെല്ലാം ആയിരങ്ങളും, ലക്ഷങ്ങളും കോഴകൊടുത്തു പഠിക്കുന്നവരാണെന്നുള്ള ധാരണ തെറ്റ്‌. അതുപോലെ തന്നെ സ്വാശ്രയ കോളേജുകളിലെ സമ്പന്ന കുമാരീ കുമാരന്മാര്‍ പ്രൈവറ്റ്‌ ബസ്സില്‍ യാത്രചെയ്യുന്നുവെന്ന കണ്ടെത്തല്‍ അല്‍പം കടന്ന കയ്യല്ലേ അവര്‍ക്ക്‌ വോള്‍വോ കോളേജ്‌ ബസ്സുകളുള്ളപ്പോള്‍?

കെ.എസ്‌.യുവിന്റെ അന്‍പതാം വയസ്സിലെ ഈ സമരം ആവശ്യമോ?

18 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

1959ലെ ഒരണസമരമാണ്‌ പഴയ ഐ.എസ്‌.യു.വിനെ നാലാളറിയുന്ന കെ.എസ്‌.യു ആക്കിമാറ്റിയത്‌. ഇപ്പോഴാകാട്ടെ രൂപം കൊണ്ടിട്ട്‌ ഇക്കൊല്ലം അന്‍പത്‌ വയസ്സ്‌ പിന്നിട്ട്‌ ഷഷ്ടിപൂര്‍ത്തിയിലേക്ക്‌ ഇഴയുമ്പോള്‍, അന്‍പത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഇതാ ഒരമ്പത്‌ പൈസയുടെ പേരില്‍ വീണ്ടും സമര തീച്ചുളയിലേക്ക്‌ കെ.എസ്‌.യു പന്തവുമായി ഇറങ്ങുന്നു.....
കെ.എസ്‌.യുവിന്റെ അന്‍പതാം വയസ്സിലെ ഈ സമരം ആവശ്യമോ?

ആ‍പ്പിള്‍ said...

നല്ല ലേഖനം ഷാനവാസ്.
പ്ലസ് 2 ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴുള്ള ആനുകൂല്യം തുടരുകയും മറ്റ് വിദ്യാര്‍ഥികള്‍ക്ക് അല്പം കൂടി ഉയര്‍ന്ന നിരക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുക എന്നത് നല്ല നിര്‍ദ്ദേശം തന്നെ. പ്ലസ് 2 തലത്തിന് മുകളിലുള്ള വിദ്യാര്‍ഥികള്‍കളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് (ഇതിന് യുക്തിസഹമായ ഒരു വരുമാന പരിധി നിശ്ചയിക്കാവുന്നതാണ്)കുറഞ്ഞ നിരക്ക് തുടരുന്നതല്ലേ നല്ലത്? സ്വാശ്രയ കോളജുകളില്‍ കനത്ത തുക ഡൊണേഷനും ഫീസും നല്‍കി പഠിക്കുന്നവരൊക്കെ ലക്ഷപ്രഭുക്കളുടെ മക്കളാണ് എന്ന ധാരണ തീര്‍ത്തും തെറ്റാണ്. ഇവരില്‍ 90% പേരും ബാങ്ക് ലോണിന്റെ ബലത്തില്‍ മാത്രം പഠിക്കുന്നവരാണ്. (ഒരു സ്വകാര്യ പ്രൊഫഷണല്‍ കോളജില്‍ ജോലി ചെയ്തിരുന്നപ്പോഴുള്ള അനുഭവത്തില്‍ നിന്നാണ് ഇത് പറയുന്നത്. ഞാന്‍ കണ്ട പല വിദ്യാര്‍ഥികളുടെയും സാമ്പത്തിക അന്തരീക്ഷം വളരെ പരിതാപകരമായിരുന്നു. കോളജ് ബസിന് കനത്ത ഫീസ് നല്‍കാന്‍ നിവൃത്തിയില്ലാതെ മണിക്കൂറുകള്‍ യാത്ര ചെയ്തെത്തിയിരുന്നു അവരില്‍ പലരും. ചില ബാങ്കുകള്‍ ബസ് ഫീസ്, സ്റ്റേഷനറി ഫീസ് തുടങ്ങിയവയൊക്കെ ലോണ്‍ തുകയില്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ ചിലവ ട്യൂഷന്‍ ഫീസ് മാത്രം ലോണായി നല്‍കുന്നു. തലവരി പണം പലിശക്കോ, കിടപ്പാടം പണയപ്പെടുത്തിയോ ഒക്കെ കണ്ടെത്തി മക്കളെ പഠിപ്പിക്കുമ്പോള്‍ അവരുടെ പഠനം കഴിയുമ്പോള്‍ നല്ല കാലംവരുമെന്ന് മാതാപിതാക്കള്‍ പ്രതീക്ഷിക്കുന്നു). അങ്ങനെ ചെയ്താല്‍‍ വിദ്യാര്‍തികളില്‍ സാമ്പത്തികമായ വിഭാഗീയത ഉണ്ടാക്കാനുള്ള ഗൂഢ ശ്രമമാണെന്നൊക്കെ പറഞ്ഞ് അടുത്തൊരു വിമോചനസമരം (രണ്ടമത്തെയോ മൂന്നാമത്തെയോ?!)നടന്നു കൂടെന്നില്ല. നമുക്കിതൊക്കെ ചിന്തിക്കാം, പറയാം, അതില്‍ കൂടുതല്‍........??????

യാരോ ഒരാള്‍ said...
This comment has been removed by the author.
chithrakaran ചിത്രകാരന്‍ said...

ഷാനവാസ്‌ ഇലപ്പിക്കുളം ,
വളരെ നന്നായിരിക്കുന്നു താങ്കളുടെ ലേഖനം.
ബസ്സുകാര്‍ക്ക്‌ കുറച്ചു പൈസ കൂട്ടിക്കൊടുക്കുന്നത്‌ തീര്‍ച്ചയായും ന്യായമായ കാര്യമാണ്‌.
വിദ്യാര്‍ത്ഥികള്‍ക്ക്‌ അന്തസ്സും അതുതന്നെ.
ധാരാളം ഇടപേടേണ്ട പ്രശ്നങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കെ അന്യായമായ ഒരു ആവശ്യത്തിനുവേണ്ടി സ്കൂള്‍ കുട്ടികളെയും ബസ്സ്‌ ഉടമകളെയും അടിപ്പിച്ച്‌ രക്തം കുടിക്കാമെന്ന് ആശിക്കുന്ന കെ എസ്‌ യു നേത്രുത്വത്തെ ജനം നിലക്കു നിര്‍ത്തണം.

ഷാനവാസ്‌ ഇലിപ്പക്കുളം said...

ആപ്പിള്‍കുട്ടാ, താങ്കളുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു അതുകൊണ്ടാണല്ലോന്‍പത്താം ക്ലാസ്സു കഴിയുന്നവരെല്ലാം ആയിരങ്ങളും, ലക്ഷങ്ങളും കോഴകൊടുത്തു പഠിക്കുന്നവരാണെന്നുള്ള ധാരണ തെറ്റാണെന്നു ഞാന്‍ പറഞ്ഞത്‌.താങ്കള്‍ പറഞ്ഞതുപോലെ മാതാപിതാക്കള്‍ കിടക്കാടം പണയപ്പെടുത്തി നാളെ ഒരു നല്ല കാലം വരുമെന്നു സ്വപ്നം കണ്ട്‌ തലവരി കൊടുത്ത്‌അഡ്മിഷന്‍ നേറ്റിയ പാവപ്പെട്ടവരുടെ കാര്യം പ്രത്യേകം പരിഗണിക്കണമെന്നത്‌ അത്യാവശ്യം. പക്ഷേ ബസുകാര്‍ ചോദിക്കുന്നത്‌ വല്ലവരുടേയും മക്കള്‍ അങ്ങനെയൊക്കെ പഠിക്കുന്നതിന്‍ ഞങ്ങള്‍ നഷ്ടം സഹിക്കണോ എന്നതാണ്‌.അതിനായി സര്‍ക്കാര്‍ അവര്‍ക്കൊരു ഇളവും ടാക്സിലോ മറ്റോ ഒരു സബ്സിഡിയും കൊടുക്കുന്നില്ലെന്നും, സര്‍ക്കരിനില്ലാത്ത സാമൂഹിക പ്രതിബദ്ധത തങ്ങള്‍ കാട്ടണമെന്ന് വാശിപിടിക്കുന്നത്‌ ശരിയോ എന്നുമാണ്‌. ഒരു വ്യവസായം പൂട്ടാന്‍ പോകുന്ന അവസ്ഥയിലാണ്‌ എന്നതുമാണ്‌.കൂടുതല്‍ ബസ്‌ ഉടമകളും ഒരു ബസ്സു മാത്രമുള്ളവരാണെന്നും, ഇപ്പോള്‍ ഈ സമരങ്ങളില്‍ നിന്നും വിട്ടു നില്‍കുന്നവര്‍ ദീര്‍ഘ ദൂര ലിമിറ്റഡ്‌ സ്റ്റോപ്‌ പ്രൈവറ്റ്‌ ബസ്‌ ഉടമകളാണ്‌. അവരെ ഈ പ്രതിസന്ധി ഒരു തരത്തിലും ബാധിക്കില്ല്( ഇതില്‍ വിദ്യാര്‍ഥികള്‍ വളരെ കുറവായതിനാല്‍) ആണെന്നാണ്‌ അവരുടെ വാദ. ഇത്‌ സര്‍ക്കാര്‍ പരിഗണിക്കേണ്ട ഒന്നാണേന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. ഏതായാലും എന്റെ അഭിപ്രായത്തില്‍ പ്ലസ്‌ റ്റു കഴിഞ്ഞ വിദ്യാര്‍ഥൈകള്‍ക്കെങ്കിലും എട്ടണയില്‍ നിന്നും ഒരു രൂപയായി വര്‍ദ്ധിപ്പിച്ചാല്‍ ബസ്‌ സമരം തല്‍ക്കാലത്തേക്കെങ്കുീലും ഒതുങ്ങിയേക്കും. ഡിഗ്രി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഒരു ദിവസം ഒരു രണ്ടുരൂപയെങ്കിലും എന്തെങ്കിലും ഒരു വഴി കണ്ടെത്താന്‍ കഴിയില്ലെന്നത്‌ കഷ്ടം തന്നെയാണ്‌. ഏതെങ്കിലും ഒരു അവധിദിവസം മിനക്കെട്ടാല്‍ അവന്‍ ഒരു മാസത്തേക്ക്‌ വണിക്കിൂലിക്കെങ്കിലുമുള്ള 60 രൂപ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ കണ്ടെത്തനാവില്ലെന്നത്‌ നമ്മുടെ സ്വാശ്രയ ബോധത്തിന്റെ നാശമാണ്‌. ഇതു വായിക്കാനും അഭിപ്രായം പറയാനും ചിലവഴിച്ച്‌ താങ്കളുടെ വിലയേരിയ സമയത്തിനും, നല്ല ലേഖനമെന്ന അഭിപ്രായത്തിനും നന്ദി, വളരെ സന്തോഷം.

ഷാനവാസ്‌ ഇലിപ്പക്കുളം said...

പ്രിയ 'യാരോ ഒരാളേ' താങ്കള്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം എന്തെന്നു മനസ്സിലായില്ല.പോസ്റ്റ്‌ വായിക്കുകയോ വായിക്കതിരിക്കുകയോ താങ്കളുടെ സ്വാതന്ത്ര്യം,പക്ഷേ യാതൊരു ബന്ധവുമില്ലാത്തേന്തെങ്കിലും വായില്‍ തോന്നിയത്‌ പറയുന്നത്‌ മര്യാദയയോ? ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലുള്ള അഭിപ്രായ വ്യത്യാസമാണേങ്കിലും ആര്‍ക്കുംപറയാം,പക്ഷേ താങ്കളിവിടെ പറഞ്ഞതിന്റെ യുക്തി എന്താണെന്നു പിടികിട്ടിയില്ല. ഏന്താണേന്ന് തെളിച്ചു പറഞ്ഞാല്‍ അറിയാവുന്നതുപോലെ മറുപടി തരാം.

ചിത്രകാരാ നന്ദി,പോസ്റ്റ്‌ വായിച്ചതിനും ന്യായാന്യായങ്ങള്‍ പങ്കുവെച്ചതിനും.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇത്രയും കാലം KSU ക്കരും കോണ്‍ഗ്രസ്‌ നേതൃത്വവും മനോരമ്യൌം ഒക്കെ അക്രമ സമരത്തിന്‌ എതിരായിരുന്നു. SFI DYFI CPM എന്നിവരുടെ അക്രമണ സമരത്തെ അപലപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ പ്രതിപക്ഷം സമരം ചെയ്യുന്നുണ്ടോ എന്ന വാര്‍ത്ത അവതാരകന്റെ ചോദ്യത്തിന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ M.A. ഷാനവാസ്‌ പറഞ്ഞത്‌ ഞങ്ങള്‍ ആശയ സമരത്തിന്റെ വക്താക്കളാണ്‌ എന്നാണ്‌. എന്നാല്‍ ആശയ സമരം നടത്തി നടത്തി ശുഷ്കമായിപ്പോയ ഒരു സംഘടനയായിപ്പോയി KSU.

എന്നാല്‍ പുതിയ പ്രസിഡന്റ്‌ വന്ന ശേഷം കുറച്ചുശിരൊക്കെ വന്നു സംഘടനക്ക്‌. അപ്പോള്‍ KSU വിന്റെ സ്വഭാവവും മാറി . അതിന്റെ സമര മുറകള്‍ക്ക്‌ ഒരു SFI സ്വഭാവം വന്നു തുടങ്ങി. സ്വയാശ്ര മെഡിക്കല്‍ പരീക്ഷ തടയാനുള്ള ശ്രമങ്ങളൊക്കെ ഉണ്ടായി. പിന്നെ അത്‌ ബസ്‌ ഓപ്പറേറ്റേഷ്‌ ഓഫീസ്‌ തകര്‍ക്കുന്നിടത്തെത്തി. മറ്റൊരു രസകരമായ കാര്യം ഹൈബി ഈഡന്‍ M. സ്വരാജായിക്കൊണ്ടിരിക്കുന്നതും നമ്മള്‍ കണ്ടു. ഇന്നലത്തെ മനോരമ ന്യൂസ്‌ അവറില്‍ അക്രമണ സമരത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഒരു അക്രമണത്തിനും ആഹ്വാനം നല്‍കിയിട്ടില്ലാ എന്നും ഇത്‌ വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക പ്രതികരണം മാത്രമാണെന്നുമാണ്‌ ഹൈബി പറഞ്ഞത്‌. എല്ലാ അക്രമണ സമരങ്ങള്‍ കഴിയുമ്പോഴും സ്വരാജ്‌ പറയുന്നതും ഇതു തന്നെ.

ഏതായലും KSU വളരുകയാണ്‌. വളരട്ടേ എല്ലാവര്‍ക്കും SFI യില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല പിന്നെയുള്ളത്‌ ABVP ആണ്‌ അതിലും നല്ലത്‌ KSU അല്ലെ.

മുസ്തഫ|musthapha said...
This comment has been removed by the author.
മുസ്തഫ|musthapha said...

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ്സ് ചാര്‍ജ്ജ് ചെറിയ തോതില്‍ ഉയര്‍ത്തേണ്ടത് ആവശ്യകത തന്നെയാണ്. വിദ്യാഭ്യാസ മേഖലയില്‍ മൊത്തം, വര്‍ദ്ധനവ് സംഭവിമ്പോഴും ബസ്സ് ചാര്‍ജ്ജിന്‍റെ കാര്യത്തില്‍ മാത്രം പഴയ അവസ്ഥ തുടരണമെന്നത് അംഗീകരിക്കാനാവാത്തത് തന്നെ.

സമരവീര്യം കുറവായത് കൊണ്ടാവാം, പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ വളരെ പിന്നോക്കം നില്‍ക്കുന്നു കെ.എസ്.യു. എന്നതാണ് ഞാന്‍ കെ.എസ്.യു. വില്‍ കാണുന്ന ഗുണം :)

യാരോ ഒരാള്‍ said...

പ്രിയ ഷാനവാസ്..പണ്ട് ഫോറംഹമ്പ് എന്ന പേരില്‍ ഒരു ഡിസ്കഷന്‍ ഫോറം ഉണ്ടായിരുന്നു. താങ്കളുടെ പേരിനോട് വളരെ സാമ്യമുള്ള ഒരു സുഹ്രുത്ത് അതില്‍ അക്റ്റീവായിരുന്നു. കൂടാതെ nowrunning തുടങ്ങിയ ഡിസ്കഷന്‍ ഫോറങ്ങളെക്കുറിച്ചു താങ്കളുടെ പഴയ പോസ്റ്റില്‍ പരാമര്‍ശിച്ചും കണ്ടു.കിടിലന്‍ മമ്മൂട്ടിഫാന്‍ ആയിരുന്ന അവനാണു ഇവന്‍ എന്ന ധാരണയില്‍ പെട്ടന്നു കമ്മന്റിയതാണ്. ക്ഷമിക്കുമല്ലൊ?

താങ്കളുടെ ആര്‍ട്ടിക്കിള്‍സ് എല്ലാം വായിച്ചുകൊണ്ടിരിക്കുന്നു.

മെലോഡിയസ് said...

ഇപ്പോഴത്തെ ബസ് നിരക്കിനന് ആനുപാതികമായി തന്നെ വിദ്യാര്‍ത്ഥികളുടെ ബസ് നിരക്കും വര്‍ദ്ധിപ്പിക്കേണ്ടത് ഒരു ആവശ്യം തന്നെയാണ്. ഷാനവാസിന്റെ ആശയത്തോട് ഞാനും യോജിക്കുന്നു. വളരെ നല്ല ലേഖനം. ആശംസകള്‍.

Kaithamullu said...

ഷാനവാസേ,

ഞാനും ചിന്തിച്ചതിത് തന്നെ:
http://palavyanjanam.blogspot.com/2007/07/blog-post_10.html

ഷാനവാസ്‌ ഇലിപ്പക്കുളം said...

കിരണേ, താങ്കളുടെ നിരീക്ഷണം നന്നായി. കെ. എസ്‌.യു പുതിയ നേതൃത്വത്തിന്റെ കീഴില്‍ വളരുന്നതോ എസ്‌.എഫ്‌.ഐക്ക്‌ പഠിക്കുന്നതൊക്കെ കൊള്ളാം പക്ഷേ അടിവാങ്ങുമെന്നുറപ്പുള്ളിടത്തും ഇതു കാണിക്കുമോ? എസ്‌.എഫ്‌.ഐക്കാര്‍ നടത്താറുള്ളതുപോലെ തല്ലുകൊള്ളല്‍ സമരത്തിലേക്കും കെ.എസ്‌.യു തിരിയുമോയെന്ന്‌ നമുക്ക്‌ കണ്ടറിയാം:)

അഗ്രു ഇക്കാ, "സമരവീര്യം കുറവായത് കൊണ്ടാവാം, പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ വളരെ പിന്നോക്കം നില്‍ക്കുന്നു കെ.എസ്.യു." വളരെ ശരി, പക്ഷേ കിറണിന്റെ നിരീക്ഷണമനുസരിച്ച് ഈ സ്വഭാവം മാറുകയല്ലേ. കൂടെ നില്ക്കുന്നവറ്ക്ക് ഊര്‍ജ്ജം പകരാന്‍ ഇങ്ങനെയെന്തെങ്കിലുമൊക്കെ വേണ്ടിവരുമായിരിക്കും.

പ്രിയ 'യാരോ ഒരാള്‍' അവനല്ല ഇവന്‍.ഫോറം ഹസിനെക്കുറിച്ചെനിക്കറിയില്ല. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഇഷ്ടമാണ്‌പക്ഷേ ഫാനല്ല.ഞാന്‍ നൗ റണ്ണിംഗിനെക്കുറിച്ച്‌ എന്റെ ഒരു പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു എന്നത്‌ ശരിയാണ്‌.ബാബാകല്യാണി യെക്കുറിച്ച്‌ ഞാനിട്ടിരുന്ന പോസ്റ്റിലാകണം അത്‌, പക്ഷേ അതിന്റെ വിഷയം മമ്മൂട്ടിയോ മോഹന്‍ലാലോ ഒന്നുമായിരുന്നില്ല.അത്രയ്ക്‌ കൂടിയ മമ്മൂട്ടി ഫാനായ താങ്കള്‍ ഉദ്ദേശിച്ച്‌ സുഹൃത്തായിരുന്നുവെങ്കില്‍ എനിക്ക്‌ ബാബാ കല്യാണി കാണാന്‍ പോകണ്ട്‌ കാര്യമുണ്ടാകില്ലല്ലോ.എന്റെയും താങ്കളുടേയും തെറ്റിദ്ധാരണ മാറിയെന്നു കരുതുന്നു. നന്ദി എന്റെ പോസ്റ്റ്‌ വായിച്ചതിന്‌:)

പ്രിയ മെലോഡിയസ്‌, ഒരേ ചിന്ത പങ്കുവെച്ചതിന്‌ നന്ദി,സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും സന്തോഷം.

കൈതമുള്ളേ, തങ്കളുടെ പോസ്റ്റ്‌ ഞാന്‍ കണ്ടു, നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും.

Unknown said...

Kiranz, I appreciate your view.

who ever demolish private/public property for the sake of some party should be shoot to death. thats my view. if this was there, I wouldn;t be alive today thats different case though.

destructing others property is a fashion in kerala. it is encouraged by both parties and more by the RUILING GOVT and their sub divisions. it seems to me its their right to destroy others property.

DEMOLITION strikes are more when LDF is not in power. now they are ruling so not much strikes!!!as some one mentioned earlier, they might have gone for hibernation :)

now its KSU's work to demolish properties.

deshabhimani has only one eye. when it done by SFI, it is a samaram. when it done by KSU/ABCP its a AKRAMAM!

Unknown said...

how come the bus owners should give subsidy to students. they are doing some business, becuase of that they should not be penalized.

I would suggest, govt should credit card/Coupon book type passes to students. these pass has to given to bus owners and they can reimburse from the govt.
this way it will not charged only to bus owners.

Govt get taxes all people and this is shared by everybody. so this wont be burden for a small bussiness unit.

OF COURSE I AGREE FOR CONSESSION. WITHOUT THAT POOR KIDS CANT AFFORD TO GO TO SCHOOL.

Mahesh Cheruthana/മഹി said...

ഷാനവാസ്‌,
വളരെ നല്ല ലേഖനം !അഭിനന്ദനങ്ങള്‍!!!!!!!!! ഇനിയും പ്രതീഷിക്കുന്നു.........

Mr. K# said...

ഇപ്പൊ എത്രയാണു വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ഫെയര്‍, 10 വര്‍ഷം മുന്‍പ് അതു നിലവിലുള്ള ബസ് ചാര്‍ജിന്റെ നാലിലൊന്നായിരുന്നു.

ഷാനവാസ്‌ ഇലിപ്പക്കുളം said...

ജേക്കബ്‌, മഹേഷ്‌ ചെറുതന സന്ദര്‍ശിച്ചതിനും അഭിപ്രായത്തിനും നന്ദി.ഏതായാലും ബസ്‌ സമരം പിള്ളാരെ പേടിച്ച്‌ ഉടമകള്‍ താല്‍ ക്കാലികമായി മാറ്റിവെച്ചല്ലോ നല്ലകാര്യം! സെപ്റ്റംബറില്‍ അവര്‍ വീണ്ടും ഇതേ ആവശ്യമുയര്‍ത്തി സമരം ചെയ്യുമെന്ന മുന്നറിയിപ്പോടെ.എന്തെങ്കിലുമാകട്ടെ സാധാരണക്കാരന്‌ ആശ്വാസം.ജേക്കബ്‌ പറഞ്ഞതു ഒരു നല്ല നിര്‍ദ്ദേശമാണ്‌ ബസുകാര്‍ മാത്രമെന്തിനു സഹിക്കണം,ഇളവ്‌ അനുവദിക്കുന്നതില്‍ ഒരു വിഹിതം സര്‍ക്കാര്‍ വഹിക്കാന്‍ തയ്യാറാകണം.

കുതിരവട്ടാ ഇപ്പോള്‍ മിനിമം ചാര്‍ജ്ജ്‌ 3.50ഉം മിനിമം 'സി' 50 പൈസയുമാണെനാണ്‌ അറിവ്‌. ഇതനുസരിച്ചുനോക്കിയാല്‍ ആറിലൊന്നുപോലും വരുന്നില്ലല്ലോ! പണ്ട്‌ നാലിലൊന്നായിരുന്നത്‌ ഇന്ന് ആറിലൊന്നായി! അപ്പോള്‍ ചാര്‍ജ്ജ്‌ കൂടിയില്ലേ?:)
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.