Friday, December 19, 2008

അതി ഭീകരം, അവര്‍ണ്ണനീയം..!

ഥികന്‍ എന്ന ഇര്‍ഷാദിന്റെ മാധ്യമ ഭീകരതയെപ്പറ്റിയുള്ള ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍, പണ്ടൊരിക്കല്‍ മനസ്സില്‍ തട്ടിയ മറ്റൊരു മാധ്യമഭീകരതയുടെ മറക്കാനാകാത്ത ഒരു ചിത്രം മനസ്സില്‍ വന്നു. കമന്റായി എഴുതിയതാണ്‌ പക്ഷേ അല്‍പം നീണ്ടുപോയതുകൊണ്ട്‌ ഒരു പോസ്റ്റാക്കി ഇടാമെന്നു കരുതി.

ഇര്‍ഷാദിന്റെ ഈ പോസ്റ്റ്‌ വായിച്ചപ്പോഴാണ്‌ മാധ്യമഭീകരതയുടെ ഞെട്ടിക്കുന്ന മറ്റൊരുമുഖം കുറേക്കാലം മുന്‍പ്‌ വായിച്ച്‌ അന്തം വിട്ടിരുന്നത്‌ ഓര്‍മ്മവന്നത്‌. കൃത്യമായി പറഞ്ഞാല്‍ 2006 ഓക്റ്റോബര്‍മാസം 26 ആം തിയതിയിലെ കേരളകൗമുദി പത്രത്തിന്റെ വെണ്ടയ്ക്കാ മുഴുപ്പിലുള്ള ചുവന്ന തലക്കെട്ട്‌ 'ഭീകരത' എന്നായിരുന്നുവെന്നാണ്‌ ഓര്‍മ്മ. ദിവസം കൃത്യമാണ്‌ കാരണം എന്റെ മകള്‍ ജനിച്ചതിന്റെ പിറ്റേദിവസം കാലത്ത്‌ ആശുപത്രിയിലിരുന്നാണ്‌ ആപത്രം വായിച്ചത്‌. ബാംഗളൂരില്‍ അറസ്റ്റിലായ ഒരു ഭീകരന്‌ ഐ.ബി.എമ്മില്‍ ജോലിയുള്ള മലയാളിയായ ഒരു 'പര്‍ദ്ദ'ധാരിയുമായുള്ള ബന്ധവും, മൈസൂരില്‍ വെച്ച്‌ അവര്‍ ഇടക്കിടെ കാണാറുണ്ടായിരുന്നെന്നും, തിരുവനന്തപുരം എഞ്ചിനിയറിംഗ്‌ കോളേജില്‍ നിന്നും കാമ്പസ്‌ സെലക്ഷനില്‍ ഐ.ബി.എമ്മില്‍ ജോലിലഭിച്ചവളായിരുന്നു ആ'ഭീകര'യെന്നും, ഐ.ബി.എമ്മില്‍ ജോലി നേടി അമേരിക്കന്‍ കമ്പനിയോടെന്തോ ഭീകരമായ പ്രതികാരം ചെയ്യുകയായിരുന്നു അവളുടെ ജന്മനോദ്ദേശ്യമെന്നും, ഇപ്പോള്‍ കക്ഷിയെ ബാംഗളൂര്‍ പോലീസ്‌ തിരയുന്നുവെന്നുമായിരുന്നു പ്രധാന വാര്‍ത്ത! കൂട്ടത്തില്‍ കറുത്ത നിറത്തില്‍ പര്‍ദ്ദ ധരിച്ച്‌ ഒരു സ്ത്രീയുടെ ചിത്രം വാട്ടര്‍മാര്‍ക്ക്‌ പോലെ ആപേജില്‍ വാര്‍ത്തയോടൊപ്പം പലയിടത്തും ചേര്‍ത്തിരുന്നു.

അന്നത്തെ ദിവസത്തെ മലയാളത്തിലെ മറ്റു പ്രമുഖപത്രങ്ങളെന്ന് പറയപ്പെടുന്ന മറ്റൊരുപത്രത്തിലും അകത്തെ പേജുകളില്‍ പോലും റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ലാത്ത ഒരു പ്രധാന സ്കൂപ്പ്‌ കൗമുദിയില്‍ കണ്ടിട്ടാണ്‌ ആപത്രം അന്നു വാങ്ങിയതു തന്നെ. കൂടാതെ പെണ്‍കുട്ടി വളരെയധികം മതാദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നവളാണെന്നും, കോളേജിലും പര്‍ദ്ദ ധരിച്ചാണ്‌ വന്നിരുന്നതെന്നും(അതുവായിച്ചാല്‍ പര്‍ദ്ദ ധരിക്കുന്നവരെ ആരെക്കണ്ടാലും നമ്മള്‍ പേടിക്കും), ഐ.ബി.എമ്മിന്റെ തന്ത്രപ്രധാനമായ സെര്‍വറുകളിലോ, ഡേറ്റാബേസുകളിലോ എന്തെങ്കിലും തരത്തിലുള്ള തിരുമറി നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും, അതു കണ്ടുപിടിക്കാനായി ഊര്‍ജ്ജിതമായ ഓഡിറ്റിംഗ്‌ ആരംഭിച്ചുകഴിഞ്ഞുവെന്നും വളരെ ആധികാരികമായരീതിയില്‍ വളരെ വിശ്വസനീയമായ രീതിയില്‍ പത്രം തുടര്‍ന്നു പറഞ്ഞിരുന്നു.

ഐ.ബി.എമ്മില്‍ ജോലിചെയ്തിരുന്ന എനിക്ക്‌ ഈ വാര്‍ത്തവളരെയധികം ഞെട്ടലുണ്ടാക്കി.ഞാന്‍ അവധിയില്‍ നാട്ടില്‍ വന്നിട്ട്‌ രണ്ടുദിവസം കഴിഞ്ഞിരുന്നതിനാല്‍ ഇതിനിടെബാംഗളൂരില്‍ ഉണ്ടായ പുതിയ സംഭവമാകാമെന്നുകരുതി ഉടന്‍ തന്നെ കമ്പനിയിലുള്ള പല സുഹൃത്തുക്കളേയും ബന്ധപ്പെട്ടു. റംസാന്‍ മാസത്തില്‍ ഞങ്ങള്‍ കുറേയധികം മുസ്ലിം ജോലിക്കാര്‍ക്ക്‌ നമസ്കരിക്കാന്‍ ഒരു മാസത്തേക്ക്‌ റിക്രിയേഷന്‍ റൂം പൂര്‍ണമായും വിട്ടുതരുന്ന, വൈകിട്ടത്തെ ഇഫ്താറില്‍ മറ്റു മതസ്ഥരായ സുഹൃത്തുക്കളും ഞങ്ങളോടൊപ്പം പങ്കെടുക്കാറുണ്ടായിരുന്ന, കമ്പനിയുടെ നന്മയെപ്പറ്റി അഭിമാനത്തോടെ ഓര്‍ക്കുകയും മറ്റുള്ളവരോടും സുഹൃത്തുക്കളോടും പറയുകയും ചെയ്യുമായിരുന്ന എനിക്ക്‌ അപ്രതീക്ഷിതമായി തലയ്ക്ക്‌ അടികിട്ടിയതുപോലെയായിരുന്നു ആവാര്‍ത്ത. പര്‍ദ്ദയില്ലെങ്കിലും തനി ഇസ്ലമികമായ രീതിയില്‍ വസ്ത്രം ധരിച്ച്‌, സന്ധ്യാസമയത്തെ ബാങ്കുവിളിക്ക്‌ കാതോര്‍ത്ത്‌ , വാച്ചില്‍ നോക്കി മുന്‍പില്‍ ഗ്ലാസ്സില്‍ വെള്ളവും ,ഈന്തപ്പഴവും, സമൂസകളുമായി കാഫ്ടേരിയയില്‍ ഇസിക്കാറുള്ള മുസ്ലിം പെണ്‍കുട്ടികളുടെ മുഖങ്ങള്‍ പലതും ഒരു നിമിഷം മനസ്സിലൂടെ മിന്നി മറഞ്ഞു.

ഇനി ഈ വാര്‍ത്ത സത്യമാണെങ്കില്‍ പേരറിയാത്ത അവരിലാരെങ്കിലുമായിരിക്കുമോ പടച്ചവനേ ഇത്‌? ഇനി കമ്പനിയില്‍ ചെന്നാല്‍ എന്തൊക്കെ നേറിടേണ്ടിവരും? അവിടെ നമസ്കരിക്കാറുണ്ടായിരുന്നവരെ തിരഞ്ഞ്‌ ഇനി പോലീസ്‌ കൂടിയെത്തുമോ? മനസ്സിനെ പലവിധമായ ഉത്ഘണ്ഡ പിടികൂടി.വിളിച്ചു ചോദിച്ച സുഹൃത്തുക്കള്‍ ഒരു ചിരിയോടെയാണ്‌ ഇതിനെ എതിരേറ്റത്‌. തന്നോടാരാ ഈ തമാശപറഞ്ഞതെന്നായിരുന്നു പലരുടേയും ചോദ്യം. പത്രവാര്‍ത്തയെക്കുറിച്ച്‌ സൂചിപ്പിച്ചപ്പോള്‍ അവര്‍ അങ്ങനെയൊരു സംഭവം അവിടെ നടന്നതായി ഒരറിവുമില്ലെന്നു പറഞ്ഞു. ഏന്റെ ഈ സുഹൃത്തുക്കളില്‍ പലരും സെക്കന്റ്‌ ലൈനില്‍ ഉള്ള മാനേജര്‍മാരായുണ്ട്‌. അല്‍പം ആശ്വാസം തോന്നി. അവരില്‍ ഒരാളോട്‌ കാര്യം വളരെ വിശദമായി തന്നെ ചര്‍ച്ചചെയ്യുകയും ചെയ്തു(ആളൊരു ക്രിസ്ത്യാനിയാണ്‌ കേട്ടോ!- അദ്ദേഹത്തിന്റെ മതത്തിന്‌ എന്തുകാര്യമെന്നചോദ്യത്തിന്‌ ഈപ്രത്യേക സാഹചര്യത്തിലുള്ള പ്രാധാന്യം നിങ്ങള്‍ക്ക്‌ മനസ്സിലാകും എന്നു കരുതുന്നു!). ഓഡിറ്റിന്റെ വിവരം പറഞ്ഞപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട്‌ അദ്ദേഹം എന്നോട്‌ ചോദിച്ചു, 'എന്റെ പൊന്നു സാറേ, നിങ്ങളിവിടുള്ളപ്പോഴല്ലേ GSD-331 ഓഡിറ്റ്‌ സ്റ്റാര്‍ട്ട്‌ ചെയ്തത്‌? മറന്നുപോയോ? അത്‌ ഡിസംബര്‍ അവസാനമാകും തീരാന്‍! അപ്പോഴാണ്‌ ഐ.ബി.എം സെര്‍വര്‍ സെക്യൂരിറ്റി അനാലിസിസിന്റെ ഭാഗമായി എല്ലാവര്‍ഷവും ചെയ്യാറുള്ള ഓഡിറ്റിംഗ്‌ ആണ്‌ ഇത്രവിദഗ്ദ്ധമായി കഥമെനയാനുപയോഗിച്ചതെന്ന് മനസ്സിലായത്‌!

അപ്പോള്‍ ആശ്വാസമായെങ്കിലും പിറ്റേന്നു മുതലുള്ള പത്രങ്ങള്‍ അതും കൗമുദിയടക്കം പരതിയിട്ടും ഈ വാര്‍ത്തയുടെ തുടര്‍ച്ച എങ്ങും കാണാന്‍ കഴിഞ്ഞില്ല! പര്‍ദ്ദാക്കരിയെവിടെയെന്നോ, അവരെ ബാംഗളൂര്‍ പോലീസ്‌ എന്തുചെയ്തെന്നോ, ഐ.ബി.എം അവരെ പുറത്താക്കിയോ അതോ ഇതെല്ലാം ലേഖകന്റെ ഭാവനയില്‍ വിരിഞ്ഞ അപസര്‍പ്പക കഥകളായിരുന്നെന്നോ ഒന്നും, ഒന്നും എങ്ങും കണ്ടില്ല. ഓഫീസിലും ഇതെക്കുറിച്ച്‌ പിന്നീട്‌ ബാംഗളൂരില്‍ തിരിച്ചെത്തിയപ്പോള്‍ കുറേ അന്വേഷിച്ചു. അവിടെ യാരും അങ്ങനെയൊന്ന് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. ആ ഒരാഴ്ചത്തെ ടൈംസിലും തപ്പി വെറുതേ സമയം കളഞ്ഞു. ഇന്നും ഈവാര്‍ത്തയുടെ നിജസ്ഥിതി അജ്ഞാതമാണ്‌.

കാര്യങ്ങളെങ്ങനെയായാലും കുറേപ്പേരുടെ മനസ്സിലെങ്കിലും, പര്‍ദ്ദയണിഞ്ഞവരോട്‌ ഒരുതരം ഭയവും വെറുപ്പും സംശയവും, അത്‌ ധരിക്കുന്ന കുറേപാവങ്ങളുടെ മനസ്സില്‍ അരക്ഷിതാബോധവും സ്ര്ഷ്ടിക്കാന്‍ ആവാര്‍ത്ത സ്ര്ഷ്ടിച്ച്‌ ഭാവനാ സമ്പന്നനും, അത്തരം അപസര്‍പ്പകകഥയുടെ നിജസ്ഥിതിയന്വേഷിക്കാതെ ഒരു സ്കൂപ്പായി കണ്ട പത്രത്തിനും കഴിഞ്ഞു എന്നത്‌ ചില്ലറക്കാര്യമാണൊ?

Monday, December 15, 2008

ബുഷിന്‌ ഇറാഖി ജനതയുടെ യാത്രയയപ്പ്‌!

ങ്ങനെ ഒടുവില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി തങ്ങളനുഭവിക്കുന്ന നരക യാതനകളുടേയും എണ്ണിയാലൊടുങ്ങാത്ത ഭീകരമായ നരനായാട്ടുകളുടേയും കാരണക്കാരനായ ബുഷിന്‌ ഇറാഖിന്റെ മണ്ണില്‍ നിന്നും അര്‍ഹിക്കുന്ന യാത്രയയപ്പ്‌! അറബ്‌ ജനത ഏറ്റവും നിന്ദ്യവും നിക്ര്ഷ്ടമായ നിലയില്‍ കണക്കാക്കപ്പെടുന്ന ചെരുപ്പ്കൊണ്ടുള്ള ഏറും, നായ എന്ന വിളിയും!

ഇറാഖിലേക്കുള്ള ബുഷിന്റെ അവസാനത്തെ ഔദ്യോഗികസന്ദര്‍ശനമായേക്കാവുന്ന അപ്രതീക്ഷിത സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നൂറി അല്‍മാലിക്കിയുമായി ചേര്‍ന്നുനടത്തിയ പത്രസമ്മേളനത്തില്‍ ബുഷ്‌ പ്രസംഗിക്കുമ്പോഴായിരുന്നു നാടകീയമായ രംഗങ്ങള്‍. ഒരു ഇറാഖി പത്രറിപ്പോര്‍ട്ടര്‍ ബുഷിന്റെ പ്രസംഗത്തിനിടയില്‍ രണ്ടു ഷൂസുകള്‍ ബുഷിനു നേരേ വലിച്ചെറിയുകയും 'ഇത്‌ ഇറാഖി ജനതയുടെ വിടവാങ്ങല്‍ ചുംബനമാണ്‌ പട്ടീ!' എന്ന് വിളിച്ചുപറയുകയും ചെയ്തു എന്ന് ബിബിസി പറയുന്നു.

നമ്മുടെ നാട്ടില്‍ 'പട്ടി'പ്രയോഗം അസാധാരണമല്ലത്തതും ആലപ്പുഴയില്‍ അതൊരു വാമൊഴി വഴക്കവുമൊക്കെയാണെങ്കിലും, അറബ്‌ ജനതയുടെ ഇടയില്‍ അതും ചെരുപ്പ്‌ കൊണ്ടുള്ള ഏറും ഒരു മനുഷ്യനെ നിന്ദിക്കാവുന്നതിന്റെ അങ്ങേയറ്റമാണ്‌! സദ്ദാമിനുപോലും ഇറാഖികള്‍ കൊടുക്കാത്ത ഈശിക്ഷ പക്ഷേ ബുഷിന്‌ അവര്‍ നല്‍കി അദ്ദേഹത്തിന്റെ ഇറാഖില്‍ നിന്നുള്ള വിടവാങ്ങല്‍ ഗംഭീരമാക്കി! അര്‍ഹിച്ച യാത്രയപ്പ്‌!
എങ്കിലും ഇത്രയും ചങ്കുറപ്പുള്ള പത്രക്കാര്‍ ഇപ്പോഴും ഇറാഖില്‍ ഉണ്ടെന്നുള്ളത്‌ അദ്ഭുതം തന്നെ.

Saturday, June 28, 2008

ഗാന്ധിജി പാമ്പായാല്‍!

ക്ഷമിക്കണം, തലക്കെട്ടുകണ്ടിട്ട്‌ രാഷ്ട്രപിതാവിനെ അവഹേളിച്ചതൊന്നുമാണെന്നു കരുതേണ്ട, കാര്യം പറയാം.

കഴിഞ്ഞ ഒന്നുരണ്ട്‌ ആഴ്ചകളായി കേരളത്തിലെ പൊതുരംഗത്ത്‌ മതമില്ലാത്ത ജീവനും മതം മാത്രമുള്ള മതേതരക്കാരും, മദം പൊട്ടിയ ഭരണക്കാരും, മതത്തേയും അതുവഴി ദൈവത്തേയും സംരക്ഷിക്കാനിറങ്ങിയിരിക്കുന്ന മത സംഘടനക്കാരും, മതേതരനും എന്നാല്‍ പടച്ചവന്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ ആളുമായ മലപ്പുറം തങ്ങളേയും,തങ്ങളിലൂടെ മറ്റ്‌ കോര്‍പറേറ്റ്‌ ആള്‍ദൈവങ്ങളുടെയും സംരക്ഷണം യഥാസമയം ഏറ്റെടുത്ത പ്രതിപക്ഷക്കാരും,മതത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും പന്ത്രണ്ടുകാരന്റെ ചിന്തകളെ സ്വതന്ത്രമാക്കിയെടുക്കാന്‍ പാടുപെടുന്ന കരിക്കുലം കമ്മറ്റിയും, 'ജീവനില്ലാത്ത' പുസ്തകം വേണമെന്ന് ആവശ്യപ്പെട്ട്‌ ജീവിതത്തിലിന്നുവരെ ചെയ്യാത്ത സമരമുറകള്‍ പരീക്ഷിച്ച്‌ അടിവാങ്ങി നടുവൊടിക്കുന്ന പാവാടപ്പിള്ളാരും, ഒരിക്കലും ചെയ്തിട്ടില്ലാത്ത 'ജനാധിപത്യ' സമരമാര്‍ഗ്ഗങ്ങള്‍ എതിരാളികളെ ഉപദേശിക്കുന്ന ഭരണകിടാങ്ങളും, പോന്നപോക്കില്‍ ഒരുഹര്‍ത്താലും കൂടി നടത്തി സാന്നിദ്ധ്യം അറിയിച്ച സംഘക്കാരും കൂടി അങ്ങനെ നിറഞ്ഞുനില്‍ക്കുകകയാണല്ലോ!

ഏതായാലും ഇതിന്റെ അലയൊലികള്‍
ബ്ലോഗിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക്‌ വഴി തെളിച്ചത്‌ വളരെ നല്ലകാര്യം തന്നെ. മോഷണവും കരിവാരാഘോഷവും പോലെസൂപ്പര്‍ഹിറ്റായില്ലെങ്കിലും ഇതും ചര്‍ച്ച ചെയ്യാന്‍ നാലാളുണ്ടായല്ലോ. ഏഴാം പാഠപുസ്തകത്തിലെ ജീവനില്ലാത്തമതം, സോറി.. മതമില്ലാത്ത ജീവനെ ആസ്പദമാക്കിയുള്ള ചര്‍ച്ചയില്‍ പുസ്തകത്തിനെ അനുകൂലിച്ചും, പ്രതികൂലിച്ചും ആളുകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.അനുകൂലിക്കുന്നവന്‍ യുക്തിവാദിയും, മതനിഷേധിയും, കമ്യൂണിസ്റ്റാശയ പ്രചാരകനും ആകുന്നതുപോലെതന്നെ എതിര്‍ക്കുന്നവന്‍ മത തീവ്രവാദിയും, സങ്കുചിതമനസ്കനും (ബ്ലോഗര്‍ അല്ല) ആധുനിക മനുഷ്യസമൂഹത്തിന്‌ വെല്ലുവിളിഉയര്‍ത്തുന്നവനുമായേക്കാം.

ഇനി ഈവിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനുമാകില്ല, കാരണം അങ്ങനെ ചെയ്യുന്നവന്‍ മുന്‍പ്‌ മോഷണത്തിനെതിരേ പ്രതികരിച്ചിട്ടുണ്ടെങ്കില്‍ കഥമാറും! ഒരു നാരങ്ങാവെള്ളത്തിന്റെ കുറിപ്പ്‌ മോട്ടിച്ചുവെന്നും പറഞ്ഞ്‌ (ചന്ദ്രക്കാരനോട്‌ കടപ്പാട്‌) നടന്ന സമരത്തില്‍ കാണിച്ച ആവേശമൊന്നും വരും തലമുറെയെ ബാധിക്കുന്നഒരു സുപ്രധപ്രശ്നത്തില്‍ കാണിക്കാത്ത അരാഷ്ട്രീയവാദിയായേക്കാം. ഇതൊക്കെയാണെങ്കിലും ഇക്കാര്യത്തില്‍ ഒരഭിപ്രായമുണ്ടെങ്കില്‍ അത്‌ രേഖപ്പെടുത്താതെപോകുന്നത്‌ ശരിയല്ലല്ലോ. കൂടുതലെന്തെങ്കിലും പറയണമെങ്കില്‍ അതിന്‌ ഏഴാം പാഠത്തിലെ പ്രസ്തുത പാഠം പഠിക്കാതെ പറ്റില്ലല്ലോ എന്നുകരുതിയിരിക്കുമ്പോഴാണ്‌
ചന്ദ്രക്കാരന്‍ സഹായിച്ചത്‌. അതിനാല്‍ പാഠം പഠിക്കാന്‍ പറ്റി. അതില്‍ നിന്നും ഇനിപറയുന്നകാര്യങ്ങള്‍ മനസ്സിലായി.
ഒന്ന്:പ്രസ്തുത പാഠഭാഗത്തില്‍ ഏതെങ്കിലും മതം മോശമെന്നോ,ഏതെങ്കിലും ഒരു മതത്തിന്‌ മറ്റൊന്നിനേക്കാളും എന്തെങ്കിലും പ്രാധാന്യമുണ്ടെന്നോ ഈ പാഠം പഠിപ്പിക്കുന്നില്ല.
രണ്ട്‌: രണ്ട്‌ വ്യത്യസ്ത്‌ മതക്കാര്‍ക്ക്‌ തമ്മില്‍ വിവാഹം കഴിക്കാമെന്നും അങ്ങനെ യായാലും അവര്‍ക്കും കുട്ടികളുണ്ടാകുമെന്നും.
മൂന്ന്: അങ്ങനെയുണ്ടാകുന്ന കുട്ടികള്‍ക്ക്‌ സ്കൂളില്‍ ചേരുമ്പോള്‍ പ്രധാനാധ്യാപകന്‍ ജീവന്റെ മാതാപിതാക്കളോട്‌ ചോദിച്ചമാതിരിയുള്ള ചോദ്യങ്ങള്‍ നേരിടേണ്ടിവന്നേക്കാം.
നാല്‌: ജീവന്റെ മാതാപിതാക്കളെപ്പോലെ മക്കളെ മതമില്ലാതെ വളര്‍ത്തുന്ന മാതാപിതാക്കളും ലോകത്തില്‍ ഉണ്ട്‌.
അഞ്ച്‌: മതമില്ലാത്തവര്‍ക്കും ജീവിക്കാം.
ആറ്‌: മതമില്ലാത്തവര്‍ക്ക്‌ മതത്തിന്റെ പേരില്‍ സംവരണം കിട്ടാന്‍ സാദ്ധ്യതയില്ല.
ഏഴ്‌: ജവഹര്‍ലാല്‍ നഹ്രുവിന്‌ മതമുണ്ടായിരുന്നില്ല. എട്ട്‌: എല്ലാ മതങ്ങളും മനുഷ്യ നന്മകള്‍ ലക്ഷ്യമാക്കുന്നു, സഹിഷ്ണുതയോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു (പാഠഭാഗത്തെ പ്രദര്‍ശന പലക, ഉദ്ധരണികള്‍).
ഒന്‍പത്‌: പകൃതിദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികള്‍, വിലക്കയറ്റം തുടങ്ങിയവ എല്ലാമതക്കാരേയും, മതമില്ലാത്തവരേയും ഒരേതരത്തില്‍ ബാധിക്കുന്നു.
പത്ത്‌: ഇങ്ങനെയൊക്കെയാണെങ്കിലും വിവിധമതങ്ങളിലുള്ളവര്‍തമ്മിലും, ഒരേമതത്തിലുള്ളവര്‍തമ്മിലും കലഹങ്ങളുണ്ടാകാം.

ഇത്രയും ഭാഗത്ത്‌ ഒരുതെറ്റുമില്ല. ശരികളേയുള്ളൂതാനും. എന്നാല്‍ മേല്‍പറഞ്ഞ പാഠഭാഗത്ത്‌ ഉള്‍പ്പെടുത്താമായിരുന്ന വിട്ടുപോയ ചില കാര്യങ്ങളുണ്ട്‌.
ഒന്ന്: മതമില്ലാത്തവര്‍ക്ക്‌ മതമുള്ളവരേക്കാള്‍ കൂടുതലായി ഒരു മേന്മയുമില്ല.
രണ്ട്‌: മതമില്ലാത്തവര്‍ക്കിടയിലും കലഹങ്ങളുണ്ടകാം.
മൂന്ന്: മതമില്ലാത്തതുകൊണ്ടുമാത്രം വയറുനിറയില്ല(മതമുള്ളതുകൊണ്ടും!).
നാല്‌:യുക്തിചിന്തയെന്നാല്‍ മതനിഷേധമോ ദൈവനിഷേധമോ അല്ല.
അഞ്ച്‌: മതമില്ലാത്തതുകൊണ്ട്‌ മാത്രം ഒരാള്‍ യതാര്‍ഥ മനുഷ്യസ്നേഹിയും ആകുന്നില്ല.
ആറ്‌: മതവിശ്വാസം ഒരു കുറവല്ല.എന്നാല്‍ മതതീവ്രവാദം ഒരു സാമൂഹികവിപത്താണ്‌.

എന്നിങ്ങനെയുള്ള ഒരു ലൈന്‍, യേത്‌? പിടികിട്ടിക്കാണമല്ലോ? പ്ഴയ സിനിമകളില്‍ ജയന്‍ പത്തിടിയിടിച്ചാല്‍ തിരിച്ച്‌ നസീറും പത്തിടിയിടിക്കുന്നതുപോലെ! അല്ലാതെയായാല്‍ കളിയൊരു രസമില്ല. ഏകപക്ഷീയമായിപ്പോയോ എന്ന് ചിലരെങ്കിലും സംശയിച്ചാലവരെയങ്ങനെയങ്ങ്‌ കുറ്റക്കാരാക്കാമോ?അതുപോലെതന്നെ മതത്തിനെക്കുറിച്ചുള്ള നെഹ്രുവിയന്‍ കാഴ്ചപ്പാടിനോടൊപ്പം ഗാന്ധിജിയുടെ കാഴ്ചപ്പാടുകളും ചേര്‍ക്കാമായിരുന്നു. എന്നാലും ഒരുസംശയം ഇത്രയ്ക്കൊക്കെ ഏഴാം ക്ലാസ്സില്‍ വെച്ചു തന്നെ വേണമായിരുന്നോ? ഒരു ഒന്‍പതുവരെയെങ്കിലും ക്ഷമിക്കാമായിരുന്നില്ലേ?ഇപ്പോഴത്തെപിള്ളാര്‍ക്ക്‌ മനസ്സിലാകില്ലെന്നല്ല, കുറേക്കൂടി സ്വതന്ത്രമായി ചിന്തിക്കാന്‍ കഴിയുന്നതുവരെയെങ്കിലും ?

പിന്നെ മുകളില്‍ പറഞ്ഞതിന്‌ അനുബന്ധമായും, തലക്കെട്ടിനുള്ള കാരണമായും ഒരുകാര്യംകൂടി: പാഠപുസ്തകം ചമയ്ക്കല്‍ ഒരു കലതന്നെയാനെന്നത്‌ സമ്മതിക്കാതെ വയ്യ. അതുകൊണ്ടാണാല്ലോ ഒരു പാഠപുസ്തകത്തില്‍ ഗാന്ധിജിക്കുപകരം തവളയുടെ പടം തന്നെകൊടുത്തത്‌! ഈ കരിക്കുലം കമ്മറ്റിയുടെ ഒരു കാര്യം! ഈയിടെ തിരുവനന്തപുരത്തെ ഒരു എഫ്‌.എം സ്റ്റേഷനിലെ എസ്‌.എം.എസ്‌ ചോദ്യം:....പാഠപുസ്തകത്തില്‍ ഗാന്ധിജിയുടെ ചിത്രത്തിനുപകരം കൊടുത്തിരുന്ന ചിത്രം ഏത്‌? ഓപ്ഷന്‍ ഏ: തവള ബി: പാമ്പ്‌ സി: ചീവീട്‌ എസ്‌.എം.എസ്‌ അയച്ചവരില്‍ കുറച്ചുപേരെങ്കിലും ഗാന്ധിജിയെ പാമ്പാക്കിയില്ലെന്നാരുകണ്ടു? കഷ്ടം എന്നല്ലാതെന്തുപറയാന്‍!

Tuesday, February 19, 2008

ജനകീയ ഹര്‍ത്താല്‍-നേട്ടം ജനങ്ങള്‍ക്ക്‌

താ വീണ്ടുമൊരു ജനകീയ ഹര്‍ത്താല്‍. ഇത്‌ ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്നതില്‍ ആര്‍ക്കെങ്കിലുമുണ്ടോ സംശയം? രണ്ടുദിവസം മുന്‍പ്‌ ഞയറാഴ്ച ഇതുപോലെ തന്നെ ഒരു ജനകീയ വാഹനപണിമുടക്കും നടന്നിരുന്നു. രണ്ടിന്റെയും ഉദ്ദേശ്യം ഒന്നുതന്നെ, ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ തീരുമാനങ്ങള്‍ എടുക്കുക,എടുപ്പിക്കുക. ഒന്നിന്റെ ഉദ്ദേശ്യം പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനയ്ക്കെതിരേ ആയിരുന്നുവെങ്കില്‍ അടുത്തത്‌ കുറേക്കൂടി വിശാലാടിസ്ഥാനത്തില്‍ ഉപ്പു തൊട്ട്‌ കര്‍പ്പൂരം വെരെയുള്ള, പ്രത്യേകിച്ച്‌ അരിവിലവര്‍ദ്ധനയ്ക്കും എതിരേ. രണ്ടിന്റേയും ഗുണഭോതാക്കള്‍ ജനങ്ങളാകുമ്പോള്‍ സ്വാഭാവികമായും ഇത്തരം പണിമുടക്ക്‌ , ഹര്‍ത്താല്‍ ആഘോഷങ്ങളില്‍ ജനങ്ങളുടെ സഹകരണം അത്യാവശ്യമായി വരുന്നു എന്നത്‌ രാഷ്ട്രീയം അറിയത്ത ഏതു കുഞ്ഞിനുപോലും അറിയാം. കേരള ഹൈക്കോടതിയുടെ ആസ്ഥാനം കൊച്ചിയില്‍ നിന്നും ബാംഗളൂരിലേക്കോ ഹൈദ്രാബാദിലേക്കോ മാറ്റിയോ? കേരളത്തില്‍ തന്നെയല്ലേ അത്‌ പ്രവര്‍ത്തിക്കുന്നത്‌? പിന്നെയെന്താണ്‌ ഹര്‍ത്താല്‍ ദിനത്തില്‍ ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തണമെന്ന ഒരു തമാശ ഇറക്കാന്‍ കാരണം? കേരളത്തിലെ ഹര്‍ത്താല്‍ എന്ത്‌? അതെങ്ങനെ ആഘോഷിക്കപ്പെടുന്നു എന്നത്‌ കേരളത്തില്‍ തന്നെ ഇത്രകാലവും പ്രവര്‍ത്തിച്ചിട്ടും കോടതികള്‍ക്ക്‌ സര്‍ക്കാര്‍ അഭിഭാഷകന്‍ നേരിട്ടു ഹാജരായി 'സത്യവാങ്ങ്‌മൂലം' എന്ന പേരില്‍ ഒരു നെടുങ്കന്‍ കള്ളം എഴുന്നള്ളിച്ചാലേ മനസ്സിലാകൂ എന്നുണ്ടോ? അതോ അതോടുകൂടി ജനങ്ങളുടെ സ്വൈരജീവിതവും, സഞ്ചാര, തൊഴില്‍, പ്രവര്‍ത്തന സ്വാതന്ത്ര്യവും എല്ലം സര്‍ക്കാര്‍ അങ്ങു സംരക്ഷിച്ചോളും എന്ന വിശ്വാസംകോടതികള്‍ക്കുണ്ടോ?

ഏതായാലും ഈ രണ്ടു പണിമുടക്ക്‌,ഹര്‍ത്താല്‍ കൊണ്ട്‌ ജനങ്ങള്‍ക്കുണ്ടായ നേട്ടം ചില്ലറയല്ല. ഞയറാഴ്ചത്തെ വാഹനപണിമുടക്കില്‍ സ്വയമേധയാ പങ്കെടുത്ത എല്ലാവര്‍ക്കും പെട്രോളിന്‌ ഇപ്പോള്‍ കൂട്ടിയ രണ്ടുരൂപയും, ഡീസലിന്‌ ഒരു രൂപയും കുറഞ്ഞ നിലയില്‍ വിതരണം ചെയ്യാന്‍ ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്ന വിവരം സന്തോഷപ്രദമാണ്‌. അതിനായി എര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകള്‍ വളരെ ലളിതവും. പണിമുടക്കില്‍ സ്വന്തം താല്‍പര്യത്തോടെ പങ്കെടുത്തു എന്ന് തെളിയിക്കുന്ന പാര്‍ട്ടി ഏര്യാകമ്മറ്റി യുടേയോ ലോക്കല്‍ കമ്മ്റ്റി സെക്രട്ടറിയുടെയോ സര്‍ട്ടിഫിക്കറ്റുമായി പാര്‍ട്ടിയുടെ ഏതെങ്കിലും ജില്ലാകേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക്‌ ഈ സബ്സിഡി നിരക്കില്‍ ഇന്ധനം വിതരണം ചെയ്യും.തീരുമാനമത്യധികം സ്വാഗതാര്‍ഹമാണ്‌. അതിനായി പ്രത്യേക പമ്പുകള്‍ ഉടനേ തുറക്കുമെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌.എന്നാല്‍ കോണ്‍ഗ്രസ്സിന്റെ തീരുമാനമാണ്‌ ഇതിനേക്കാള്‍ അത്ഭുതപ്പെടുത്തുന്നത്‌. ഇന്നത്തെ ഹര്‍ത്താലില്‍ ആരേയും നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കില്ലെന്ന് നേരുത്തേ തന്നെ തങ്കച്ചനും, ചെന്നിത്തലയും ഉറപ്പു നല്‍കിയിരുന്നെങ്കിലും 'നിങ്ങളില്ലാതെ എനിക്കെന്താഘോഷം' എന്ന രീതിയില്‍ അണികള്‍ നേതാക്കളുടെ മനസ്സറിഞ്ഞ്‌ പ്രവര്‍ത്തിച്ചപ്പോള്‍ ഹര്‍ത്താല്‍ ഒരു വന്‍ വിജയമായി മാറി. ചില കരിങ്കാലികള്‍ കടകള്‍ തുറന്നുവെയ്ക്കുകയും മറ്റു ചിലര്‍ ആവശ്യമില്ലാതെ വണ്ടിയുമായി ഇറങ്ങുകയും ചെയ്തെങ്കിലും അണികള്‍ ഇടപെട്ട്‌ കാറ്റ്‌ കുത്തിവിട്ടും, കല്ലെറിഞ്ഞും, കടകളടപ്പിച്ചും, അവരെക്കൂടി ഹര്‍ത്താലിന്റെ മുഖ്യ ധാരയിലേക്ക്‌ കൊണ്ടുവന്നു. അതിന്റെ സന്തോഷസൂചകമായി ഉമ്മന്‍ ചാണ്ടി മാഡത്തിനെ നേരിട്ട്‌ ചെന്ന് കണ്ട്‌ നടത്തിയ ചര്‍ച്ചയുടേയും വെളിച്ചത്തില്‍ വിലക്കയറ്റം കൊണ്ട്‌ പൊറുതിമുട്ടുന്ന കേരളീയര്‍ക്ക്‌ ആശ്വാസം പകരുന്ന ഒരു നടപടിയാണ്‌ അദ്ദേഹം ഇന്ന് ഉച്ചയ്ക്ക്‌ പ്രഖ്യാപിച്ചത്‌. റേഷന്‍ കാര്‍ഡുമായി ഡി.സി.സി കേന്ദ്രങ്ങളിലെത്തുന്നവര്‍ക്ക്‌ ഒരു കിലോ അരി അമ്പതുപൈസ ഇളവില്‍ നല്‍കുന്നതായിരിക്കും എന്നത്‌ കുറച്ചൊന്നുമല്ല ജനങ്ങളെ സന്തോഷിപ്പിച്ചിരിക്കുക. മാത്രമല്ല അതിനായി ആരുടേയും സര്‍ട്ടിഫിക്കറ്റുകളും അവര്‍ക്കാവശ്യമില്ല. ആള്‍ മലയാളം സംസാരിക്കണമെന്നുമാത്രം. റേഷന്‍ കാര്‍ഡില്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡായാലും മതി. ഇത്തരം ജനോപകാരപ്രദമായ ഹര്‍ത്താലുകള്‍ ഇനിയുമുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
എല്ലാവര്‍ക്കും ഹര്‍ത്താലാശംസകള്‍!

Monday, February 4, 2008

ഒറ്റ നാനോ മത്തി!

സംഗതി അതുതന്നെ, നിങ്ങളുദ്ദേശിച്ച നാനോതന്നെ, അതേ... ടാറ്റയുടെ, ഈയിടെ രത്തന്‍ ടാറ്റ അഭിമാനപൂര്‍വ്വം അവതരിപ്പിച്ച ആ ചെറുകാറിന്റെ കാര്യം തന്നെയാണ്‌ പറഞ്ഞുവരുന്നത്‌. നാനോയും മത്തിയുമായി എന്തുബന്ധം? പറയാം.രത്തന്‍ ടാറ്റ സ്വപനം കാണുന്നതുപോലെ നാനോ ഒരു വിപ്ലവം തന്നെ തീര്‍ക്കുന്ന കാര്യത്തെക്കുറിച്ച്‌ ഓര്‍ത്തോര്‍ത്ത്‌ ഒന്നുരണ്ടാഴ്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉള്‍പുളകത്തിന്‌ ഒരല്‍പം ശമനം കണ്ടുതുടങ്ങിയപ്പോഴാണ്‌, ജോലി സംബന്ധമായ ആവശ്യത്തിന്‌ ബാംഗളൂരിലെത്തിയ ഉറ്റ സുഹൃത്തുമായി, ഉച്ചയൂണ്‌ കഴിഞ്ഞങ്ങനെ വെടിപറഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവന്‍പറഞ്ഞാണറിഞ്ഞത്‌,
ബാംഗളൂരില്‍ ജനുവരി ഒന്നാം തിയതി മുതല്‍ ഓട്ടോ ചാര്‍ജ്ജ്‌ കൂടിയതും, മിനിമം 12 ആയിരുന്നത്‌ 14 ആയെന്നുമൊക്കെ. അവന്‍ ജൊലിചെയ്യുന്നത്‌ മംഗലാപുരത്താണ്‌, ജോലിയുടെ ഭാഗമായി കര്‍ണാടക മുഴുവനും പലപ്പോഴും യാത്ര ചെയ്യേണ്ടി വരുന്ന അവന്‍ മംഗലാപുരത്തെ മര്യാദരാമന്മാരായ ഓട്ടോക്കാരേക്കുറിച്ചും, ബാംഗളൂരിലെ മീറ്ററില്‍ തട്ടിപ്പു നടത്തുന്നവരെക്കുറിച്ചും, ഗുല്‍ബര്‍ഗയിലെയും ബല്‍ഗാമിലേയും മറ്റു ഉത്തര കന്നഡ ജില്ലകളിലെ രസകരമായ ഓരോ ഓട്ടോ യാത്രകളെക്കുറിച്ചും, മൂന്നുരൂപ വീതം ഷെയര്‍ ചെയ്ത്‌ ആളെകയറ്റുന്ന ഷെയറിംഗ്‌ ഓട്ടോ സര്‍വീസ്‌ വിശേഷങ്ങള്‍ മുതല്‍ പലതും.പെട്രോളിന്‌ വില കൂടുമ്പോള്‍ ഇനിയും ഒരു പക്ഷേ ഓട്ടോ/ടാക്സി ചാര്‍ജ്‌ കൂടിയേക്കുമെന്നും, അക്കൂട്ടത്തിലാണ്‌ 75000 മുതല്‍ ഒരു
ലക്ഷം രൂപ വിലവരുന്ന ഓട്ടോയ്ക്ക്‌ പകരം നാനോ ആ സ്ഥാനം കൈയ്യടക്കിയലെങ്ങനെയിരിക്കുമെന്ന ചിന്ത ഞാനും പങ്കുവെച്ചത്‌.


ഇനി നാനോയുടെ ഡീസല്‍ വേര്‍ഷന്‍ ഇറങ്ങുമ്പോഴേക്കും അത്‌ ഒരു പക്ഷേ ഓട്ടോയേക്കാള്‍ ലാഭകരവുമായേക്കാമെന്നും ഞാന്‍പറഞ്ഞപ്പോള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ട്രെയിനോ, ഫ്ലൈറ്റോ പിടിക്കേണ്ടിവരുന്ന അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ 'നിനക്കറിയാമോ ഓട്ടോയ്ക്കാണെങ്കില്‍ എതിലേക്കൂടെ വേണമെങ്കിലും പോകാം, മുന്നില്‍ ഒറ്റ വീല്‍ തിരിയാനുള്ള ഇടം കിട്ടിയാല്‍ മതി, നാനോ എത്ര ചെറുതായാലും നാലുവീലിന്റെ അസൗകര്യം ഉണ്ടാകും, അതുകൊണ്ടുതന്നെ പൊന്നുമോനേ ഓട്ടോ ഇവിടെയുണ്ടാകും' എന്ന് അവന്‍ അവന്റെ ആഗ്രഹം പങ്കുവെച്ചു. പിന്നെ ഇങ്ങനെ തുടര്‍ന്നു 'ഡാ, പിന്നേ മടിവാളേന്ന് മെജസ്റ്റിക്‌ വരെ ഒരിക്കലും 30 മിനിട്ടിനുള്ളില്‍ എത്തില്ല, എനിക്ക്‌ ട്രെയിന്‍ കിട്ടില്ല എന്ന കണ്ടീഷനില്‍ ഞാന്‍ ഓട്ടോ വിളിച്ച്‌ 65 രൂപയുടെ സ്ഥാനത്ത്‌ നൂറുരൂപ തരാം, എന്നെ അരമണിക്കൂറിനുള്ളില്‍ മെജസ്റ്റിക്കില്‍ എത്തിക്കാമോ എന്ന് ചോദിച്ചപ്പോള്‍, ഇന്നുവരെ കണിട്ടില്ലാത്ത ഊടുവഴികളിലൂടെ ഒന്നോ രണ്ടോ സിഗലുകള്‍ മാത്രം പാസ്ചെയ്ത്‌ എന്നെ അയാള്‍ 25 മിനിട്ടുകൊണ്ട്‌ മെജസ്റ്റിക്‌ റെയില്‍വേസ്റ്റേഷനില്‍ എത്തിച്ചു!'
നീയെന്നെ ബൈക്കില്‍ കൊണ്ടുപോയാല്‍ പോലും ചിലപ്പോള്‍ എത്തില്ലായിരുന്നു, എന്നിങ്ങനെ അദ്ദേഹത്തിന്റെ ഓട്ടോ പുരാണം തുടര്‍ന്നപ്പോഴാണ്‌ ഞാനും എന്റെ തര്‍ക്കം തുടര്‍ന്നത്‌.

അവന്‍ പറഞ്ഞതൊക്കെയും കാര്യമാണെന്നു തോന്നിയിരുന്നെങ്കിലും, വെറുതേ തര്‍ക്കിക്കാന്‍ വേണ്ടി പറഞ്ഞുതുടങ്ങി നാനോ പുരണം. അവനും വിട്ടില്ല. 'ഡാ നീയൊന്നാലോചിച്ച്‌നോക്കിയേ, നീപറയുന്നതുപോലെ കുറേകൊല്ലത്തിനുമുന്‍പിത്‌ സംഭവിച്ചിരുന്നെങ്കില്‍ എന്തായിരുന്നു അവസ്ഥയെന്നറിയാമോ?

' എന്താ? എനിക്കറിയില്ല' ഞാന്‍ പറഞ്ഞു. 'ഡാ, രജനിയുടെ ബാഷയിലെ പാട്ടു തന്നെ "ഞാന്‍ നാനോക്കാരന്‍, നാനോക്കാരന്‍, നാലുവീലു വണ്ടിക്കാരന്‍, നാലും തെരിഞ്ഞ റൂട്ടുക്കാരന്‍..." എന്നിങ്ങനെ പോയേനേ, അറിയുമോ നിനക്ക്‌!' അവനെന്നെ വിടാന്‍ ഭാവമില്ലായിരുന്നു.

'എഡാ, അങ്ങനെ പല പുരോഗതിയും നാട്ടിലുണ്ടാകും, അതിനെതിരേ പുറം തിരിഞ്ഞ്‌ നിന്നിട്ട്‌ കാര്യമില്ല, പണ്ട്‌ ട്രാക്‍റ്റര്‍ പാടത്തിറക്കില്ലെന്ന് പറഞ്ഞ്‌ കൊടിപിടിച്ചിട്ടുണ്ട്‌ നമ്മുടെ നാട്ടില്‍. കമ്പ്യൂട്ടര്‍ വന്നാല്‍ ആളുകളുടെ ജോലി പോകും എന്നും കേട്ടിരുന്നില്ലേ? എന്നിട്ടെന്തായി? പണ്ട്‌ തലച്ചുമടായിട്ടായിരുന്നു മീന്‍ വിറ്റിരുന്നതെങ്കില്‍കില്‍ പിന്നെ അത്‌ സൈക്കിളിലും, പിന്നെ എം.80 യിലും,പിന്നെ ബോക്സറിലും, ഇപ്പോഴത്‌ പള്‍സറിലുമായില്ലേ? നാളെയത്‌ എന്തുകൊണ്ട്‌ നാനോയിലായിക്കൂടാ?' ഞാനും വിട്ടില്ല.

അവന്‍ പറഞ്ഞുതുടങ്ങി 'മോനേ ഷാനവാസേ, നിനക്കറിയാമോ നല്ല ഒന്നാതരം വണ്ടിയായിരുന്നു ബജാജ്‌ എം.80 , ഞാന്‍ വണ്ടിയോടിക്കാന്‍ പഠിച്ചതുപോലും അതിലാ, ഒരുപാട്‌ വണ്ടിയിറങ്ങിക്കഴിഞ്ഞ്‌ ഇപ്പോള്‍ കേരളത്തില്‍ ഒറ്റയൊരു വണ്ടിപോലും അതുവില്‍ക്കുന്നില്ല, എന്താകാരണമെന്നറിയാമോ? അതിന്റെ പേര്‌ എം.80 എന്നല്ല 'മീങ്കേറ്റി' എന്നായതുകൊണ്ടാണ്‌, ആവണ്ടിയുടെ പേരുപോലും അവന്മാര്‍ നശിപ്പിച്ചു! അതുപോലെ നീ പറയുന്നതുപോലെങ്ങാനും സംഭവിച്ചാല്‍ നാനോയുടെ പേരു മാറി വല്ല 'മീനോ' എന്നാകും, പിന്നെ ടാറ്റ ഒരുലക്ഷം പോയിട്ട്‌ വെറുതേ കൊടുക്കാമെന്നു പറഞ്ഞാല്‍ പോലും ആരും ആവണ്ടിയെടുക്കില്ല നിനക്കറിയാമോ?'

എനിക്ക്‌ ചിരിവന്നുവെങ്കിലും ഗൗരവത്തില്‍ ഞാന്‍ പറഞ്ഞു, അതിനെതാ കുഴപ്പം, മീന്‍വില്‍പനക്കാര്‍, പാലു കച്ചവടക്കാര്‍, പച്ചക്കറി, ഫ്രൂട്ട്സ്‌ കച്ചവടക്കാര്‍ക്കെല്ലാം ഒരനുഗ്രഹമായിരിക്കും നാനോ' !

'അതെങ്ങനെ? ' അവന്‍ ചൊദിച്ചു. 'എഡാ, നാനോയ്ക്ക്‌ ബൂട്ട്‌ മുന്നിലല്ലേ? അതിനാല്‍ ഇത്തരം സാധങ്ങള്‍ ഒക്കെ കയറ്റാന്‍ എളുപ്പമല്ലേ? ഡ്രൈവര്‍ക്ക്‌ തന്നെ കൈകാര്യംചെയ്യാം, അതായത്‌ മുന്നിലെ ബൂട്ടിന്റെ മുകളിലെ ബോണറ്റ്‌ അങ്ങ അഴിച്ചുമാറ്റി (എം.80യിലെ, പിറകിലെ സീറ്റ്‌ മാറ്റിയതുപോലെ)പകരം അവിടെ മീന്‍ ബോക്സു വെച്ച്‌ മീന്‍ നിറച്ചാല്‍(ബോക്സ്‌ പോലും വേണ്ട, ഡയറക്റ്റ്‌ ബൂട്ടിലിടാം) മീന്‍ കച്ചവടം ഉഷാറാക്കാം. വേണ്ടിടത്ത്‌ നിര്‍ത്തി മീന്‍കൊടുക്കാം. അതുപോലെ തന്നെ പഴവും , പച്ചക്കറിയുമെല്ലാം'.

'മമ്മദ്‌ കഴിഞ്ഞയാഴ്ച ഒറ്റനാനോ മത്തിയാ ഒരുമണിക്കൂര്‍കൊണ്ട്‌ വിറ്റത്‌' എന്ന് മീന്‍ കച്ചവടക്കാര്‍ തമ്മില്‍ പറയുന്ന കാലം വിദൂരമല്ല, ഞാന്‍ പറഞ്ഞു.' അതുപോലെതന്നെ കച്ചവടക്കാര്‍ക്ക്‌ ഇനിമുതല്‍ നാലുവീലു വണ്ടി തള്ളി കഷ്ടപ്പെടേണ്ടി വരില്ല, പകരം ഇപ്പറഞ്ഞതുപോലെ നാനോയുടെ മുന്നില്‍ നിറച്ച്‌ ബോണറ്റില്ലാതെ ഒരു മിനിമം സ്പീഡിലങ്ങ്‌ പോയാല്‍ മതിയല്ലോ?' ബാങ്കുകാരാണെങ്കില്‍ ലോണുമായി എപ്പാള്‍ ചാടിവീണെന്ന് ചോദിച്ചാമതി. ഒരു കൊല്ലം കൂടി നീട്ടിയെടുത്താല്‍ പള്‍സര്‍ വാങ്ങിയ മാസ തവണയില്‍ തന്നെ കാര്യമങ്ങുനടക്കും. കച്ചവടമില്ലാത്തപ്പോള്‍ ബോണറ്റ്‌ അടച്ചുവെച്ച്‌ കുടുംബത്തുള്ളവരുമായി കറങ്ങുകയുമാകാം.

എങ്കില്‍ എങ്ങനെ ആയിരിക്കും ഇനി വരാന്‍ സാദ്ധ്യതയുള്ള നനോ വാര്‍ത്തകള്‍?

'നാനോ മറിഞ്ഞ്‌ നാല്‌ മത്സ്യത്തിഴിലാളികള്‍ക്ക്‌ പരിക്കേറ്റു'.

'ഓറഞ്ച്‌ നാനോ മുട്ടി, കുട്ടിയ്ക്ക്‌ പരിക്കേറ്റു'

'നാനോയുടെ പുതിയ സി.ആര്‍.ഡി.ഐ വെര്‍ഷന്‍ മീനോ: നൂറുകിലോമീറ്ററില്‍ കൂടുതല്‍ വേഗം ആവശ്യമുള്ള മത്സ്യത്തൊഴിലാളികളെയാണ്‌ ഈ പുതിയ സെഗ്മെന്റിലൂടെ ടാറ്റലക്ഷ്യമിടുന്നത്‌'.

'മീനോയുടെ സെഡാന്‍ രണ്ടായിരത്തി പത്തില്‍: രത്തന്‍ ടാറ്റ'.

'നാനോ ടൊമാറ്റോ: അഴുകിയ പച്ചക്കറികളില്‍നിനും, സി.എന്‍.ജി വേര്‍തിരിച്ച്‌ പ്രവര്‍ത്തിക്കുന്ന മോഡലാണ്‌ നാനോ ടൊമാറ്റോ. പഴം പച്ചക്കറി വില്‍പനക്കാരായ നാനോ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്‌ ഇറങ്ങുന്ന ടൊമാറ്റൊ,സി.എന്‍.ജി വാഹന നിരയില്‍ ഒരു പുതു വിപ്ലവമാംകുമെന്നാണ്‌ നിര്‍മ്മാതാക്കളായ ടാറ്റയുടെ അവകാശവാദം'.

അങ്ങോട്ടുമിങ്ങോട്ടും ഒന്നും രണ്ടും പറഞ്ഞ്‌ കൂട്ടിക്കഴിഞ്ഞ്‌ ഒടുവില്‍ അവന്‍ പറഞ്ഞു, ഡാ എന്നാലും ഇത്രയ്ക്ക്‌ വേണ്ടായിരുന്നു. വണ്ടി ഇറങ്ങിക്കഴിഞ്ഞ്‌ ഞാന്‍ ഒരെണ്ണം ബുക്കു ചെയ്യാനിരുന്നതാ!